അവധി ആഘോഷത്തിരക്കിൽ മറൈൻഡ്രൈവ് ബോട്ട് യാത്രയ്ക്ക് തിരക്കേറി
കൊച്ചി: അവധിക്കാലമായതോടെ മറൈൻഡ്രൈവിൽ തിരക്കേറി. വേനലവധി ആഘോഷിച്ചെത്തുന്നവരിൽ ഏറെപ്പേരും തിരഞ്ഞെടുക്കുന്നതാകട്ടെ മറൈൻ ഡ്രൈവിലെ ബോട്ട് യാത്രയും. രാവിലെ 11 മുതൽ ഇവിടെ ബോട്ടിംഗ് ആരംഭിക്കും. കുടുംബസമേതം എത്തുന്ന സന്ദർശകരുടെ തിരക്കാണ് ഏറെ.
ഒരുമണിക്കൂർ ദൈർഘ്യമുള്ള സാധാരണ ബോട്ട് യാത്രകൾ മുതൽ സൂര്യാസ്തമയ ക്രൂസ്, ലഞ്ച് ക്രൂസ്, ഡിന്നർ ക്രൂസ് അടക്കമുള്ള പ്രത്യേക പാക്കേജുകൾവരെ മറൈൻഡ്രൈവിലുണ്ട്. ഒരു മണിക്കൂർ ദൈർഘ്യമുള്ള സാധാരണ ബോട്ട് സർവീസിന് ഒരാൾക്ക് 200 രൂപയാണ് നിരക്ക്. 40 മുതൽ 50 പേർവരെ ഉൾപ്പെടുന്ന ഗ്രൂപ്പ് ബുക്കിംഗുകൾക്ക് 35,00 മുതൽ 4,500 രൂപ വരെയാണ് ഈടാക്കുന്നത്. സീസണായതിനാൽ ടിക്കറ്റ് നിരക്കിൽ ഇനിയും വർദ്ധനവുണ്ടാകാനാണ് സാദ്ധ്യത.
സൂര്യാസ്തമയ സമയത്ത് നടത്തുന്ന പ്രത്യേക ക്രൂസുകൾക്കാണ് കൂടുതൽ ആവശ്യക്കാരേറെ. വൈകുന്നേരം നാലുമുതൽ എട്ടുവരെയുള്ള സൺസെറ്റ് ക്രൂസിൽ ഉൾക്കടൽ യാത്രയാണ് ഹൈലൈറ്റ്. വിദേശ വിനോദസഞ്ചാരികൾ ഉൾപ്പെടെ സൺസെറ്റ് ക്രൂസാണ് തിരഞ്ഞടുക്കുന്നത്. ചായയും ലഘുഭക്ഷണവും ഉൾപ്പെടുന്ന സൺസെറ്റ് ക്രൂസിന് ഒരാൾക്ക് 750 രൂപയാണ് നിരക്ക്.
അവധിക്കാല സർവീസ്
* ദിവസേന പ്രത്യേക സർവീസുകളായി മോർണിംഗ് ക്രൂസ്, സ്പെഷ്യൽ ലഞ്ച് ക്രൂസ്, ഡിന്നർ ക്രൂസ് എന്നിവ അവധിക്കാലത്ത് സജീവമാണ്
* രാവിലെ 11വരെ മോർണിംഗ് ക്രൂസും 11മുതൽ മൂന്നുവരെ ലഞ്ച് ക്രൂസും രാത്രി ഏഴുമുതൽ 10വരെ ഡിന്നർക്രൂസും സർവീസ് നടത്തുന്നു
* ലഞ്ച് ക്രൂസിൽ ജലയാത്രക്കൊപ്പം ബുഫെ ഭക്ഷണസൗകര്യവും ഒരുക്കിയിട്ടുണ്ട്. ഈ സർവീസുകൾക്ക് ഒരാൾക്ക് 1500 മുതൽ 2500 രൂപവരെയാണ് നിരക്ക്. 10 വയസിന് താഴെയുള്ള കുട്ടികൾക്ക് പല സർവീസുകളിലും സൗജന്യയാത്രയും അനുവദിക്കുന്നുണ്ട്.
* പുറംകടലിലേക്ക് പോകുന്ന യാനങ്ങളിൽ ലൈവ് സംഗീതം, ഡിജെ പരിപാടികൾ, നൃത്തപരിപാടികൾ, മാജിക് ഷോകൾ തുടങ്ങിയവയും ഉൾപ്പെടുത്തിയിട്ടുണ്ട്
വാട്ടർമെട്രോ പാരയായെന്ന്
കൊച്ചി വാട്ടർമെട്രോ സർവീസ് ആരംഭിച്ചതോടെ തങ്ങൾക്ക് പാരയായെന്ന് ചെറു ബോട്ടുകളുടെ ഓപ്പറേറ്റർമാർ പറയുന്നു. വാട്ടർ മെട്രോയിൽ കുറഞ്ഞ നിരക്കിൽ വൈപ്പിനിലേക്കും ഫോർട്ടുകൊച്ചിയിലേക്കും മറ്റും പോയി വരാമെന്നതാണ് പ്രത്യേകത.