പാറമടയിലെ ചെരിവിൽ കുടുങ്ങിയ ആടിനെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി
മണീട്: മണീട് പഞ്ചായത്ത് 11-ാം വാർഡിൽ ആനമുന്തി കവലയ്ക്ക് സമീപം പാറമടയിലെ കുത്തനെയുള്ള ചെരിവിൽ കുടുങ്ങിയ ആടിനെ അഗ്നിരക്ഷാസേന സാഹസികമായി രക്ഷപ്പെടുത്തി. ഏകദേശം 100 മീറ്റർ ഉയരമുള്ള കുത്തനെയുള്ള പാറച്ചരിവിൽ മുകളിൽനിന്ന് 30 മീറ്റർ താഴ്ചയിൽ രണ്ടുദിവസം മുമ്പാണ് ആട് കുടുങ്ങിയത്. ആടിനൊപ്പമുണ്ടായിരുന്ന മറ്റ് ആടുകൾ അന്നേ ദിവസം തന്നെ രക്ഷപ്പെട്ടെങ്കിലും ഈ ആടിന് സ്ഥലത്തുനിന്ന് മാറാനായില്ല. രണ്ടുദിവസമായിട്ടും ആടിന് താഴേക്ക് ഇറങ്ങാനോ മുകളിലേക്ക് കയറാനോ സാധിക്കാതെ വന്നതോടെ നാട്ടുകാർ അഗ്നിരക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു. പിറവം അഗ്നിരക്ഷാ നിലയത്തിൽ നിന്നുള്ള സേനാംഗങ്ങളും ഗാന്ധിനഗർ, പട്ടിമറ്റം നിലയങ്ങളിൽനിന്ന് മലകയറ്റത്തിൽ വൈദഗ്ദ്ധ്യമുള്ള സേനാംഗങ്ങളും സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. പാറമടയുടെ മുകളിൽ കൂറ്റൻ കരിങ്കല്ലുകൾ കൂട്ടിയിട്ടിരുന്നതും ഏതുനിമിഷവും മുകൾഭാഗം ഇടിഞ്ഞുവീഴാൻ സാദ്ധ്യതയുണ്ടായിരുന്നതും റോപ്പ് ഉപയോഗിച്ചുള്ള രക്ഷാപ്രവർത്തനത്തിന് തടസമായി.
തുടർന്ന് ജെ.സി.ബി ഉപയോഗിച്ച് കരിങ്കല്ലുകൾ നീക്കം ചെയ്തശേഷം ക്രെയിനിൽ നെറ്റ് ഘടിപ്പിച്ച് ഗാന്ധിനഗർ നിലയത്തിലെ സേനാംഗങ്ങളായ രാംരാജും കെ. ആന്റണിയും താഴേക്ക് ഇറങ്ങിയാണ് ആടിനെ രക്ഷപ്പെടുത്തിയത്. രക്ഷപ്പെടുത്തിയ ആടിനെ ഉടമസ്ഥനായ മണീട് മുരിക്കലാമറ്റത്തിൽ കുമാരന് കൈമാറി.