മംഗലംഡാം കുടിവെള്ള പദ്ധതി നിലച്ചു

Thursday 23 April 2026 1:23 AM IST
മംഗലംഡാം കുടിവെള്ള പദ്ധതിയുടെ പൈപ്പുകൾ കാട് കയറിയ നിലയിൽ.

 2018 ജൂലായിൽ നിർമാണോദ്ഘാടനം കഴിഞ്ഞ പദ്ധതി

വടക്കഞ്ചേരി: പാലക്കാട് ജില്ലയിൽ ഏറ്റവും പ്രതീക്ഷയോടെ തുടങ്ങിയ വലിയ കുടിവെള്ള പദ്ധതികളിലൊന്നായ മംഗലംഡാം സമഗ്ര കുടിവെള്ള പദ്ധതി പൂർണമായും നിലച്ച നിലയിൽ. പൈപ്പുകൾ കുഴിച്ചിട്ടും റോഡരികുകളിൽ കൂട്ടിയിട്ടും വർഷങ്ങൾ കഴിഞ്ഞിട്ടും വെള്ളം എത്താത്തത് നാട്ടുകാരെ കടുത്ത ബുദ്ധിമുട്ടിലാക്കുന്നു. വേനൽ കടുത്തതോടെ കുടിവെള്ള ക്ഷാമം രൂക്ഷമാണ്. പഞ്ചായത്തുകളിലുടനീളം പദ്ധതിയുടെ പൈപ്പുകൾ കുഴിച്ചിട്ടിട്ടുണ്ട്. പല സ്ഥലങ്ങളിലും റോഡരികിൽ കൂട്ടിയിട്ട വലിയ പൈപ്പുകൾ കാട് കയറി നശിച്ചു തുടങ്ങുകയും ചെയ്തു. വീടുമുറ്റങ്ങളിലെ ടാപ്പ് സ്ഥാപിക്കലും വർഷങ്ങൾക്കുമുമ്പ് പൂർത്തിയായതാണ്. അതിനു ശേഷം യാതൊരു നടപടിയും ഉണ്ടായിട്ടില്ല.

മംഗലംഡാം റിസർവോയറിലെ മണ്ണും മണലും നീക്കംചെയ്യൽ നിലച്ചതാണെന്നാണ് പദ്ധതിയുടെ പ്രധാന തടസമെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്. ജലസംഭരണം കൂട്ടാനുള്ള ഈ നിർണായക ഘട്ടം പൂർത്തിയാകാത്തതിനാൽ മുഴുവൻ പദ്ധതിയും പാതിവഴിയിൽ നിൽക്കുകയാണ്. 2020 ഡിസംബറിൽ സംസ്ഥാനത്തെ ആദ്യ പൈലറ്റ് പദ്ധതിയായി ആരംഭിച്ച മണ്ണെടുപ്പ് മൂന്ന് വർഷത്തിനകം പൂർത്തിയാക്കുമെന്നായിരുന്നു പ്രഖ്യാപനം. തിരഞ്ഞെടുപ്പ് സമയങ്ങളിൽ റീടെൻഡർ വഴി മണ്ണെടുപ്പ് പുനരാരംഭിക്കുമെന്ന വാഗ്ദാനങ്ങൾ ഉയർന്നുവന്നിട്ടുണ്ടെങ്കിലും യാതൊരു പുരോഗതിയും കാണുന്നില്ലെന്നു നാട്ടുകാർ പറയുന്നു. കൂടുതൽ ജലസംഭരണം ഉറപ്പാക്കിയില്ലെങ്കിൽ പദ്ധതിക്ക് ആവശ്യമായ വെള്ളം ലഭിക്കില്ല. ഇതിനിടെ രണ്ടാംവിള നെൽകൃഷിക്കുള്ള ജലവിതരണത്തോടൊപ്പം ഡാം വറ്റുന്ന സ്ഥിതിയിലേക്ക് നീങ്ങുമെന്ന ആശങ്കയും ശക്തമാണ്.

2018 ജൂലായിൽ നിർമ്മാണോദ്ഘാടനം കഴിഞ്ഞ പദ്ധതിയുടെ പൈപ്പിടലും പ്രധാന ടാങ്ക് നിർമ്മാണവും വർഷങ്ങൾക്കുമുമ്പ് പൂർത്തിയായിട്ടുണ്ട്. മംഗലംഡാം ഉൾപ്പെടുന്ന വണ്ടാഴി, കിഴക്കഞ്ചേരി, വടക്കഞ്ചേരി, കണ്ണമ്പ്ര പഞ്ചായത്തുകളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാനാണ് പദ്ധതി ലക്ഷ്യമിട്ടിരുന്നത്. 95 കോടി രൂപ കണക്കാക്കിയ പദ്ധതിയുടെ ചെലവ് പൂർത്തിയാകുമ്പോഴേക്കും 140 കോടിയിലേക്ക് ഉയരുമെന്നാണ് വിലയിരുത്തൽ. മഴക്കാലത്ത് ഷട്ടറുകൾ തുറന്ന് നദിയിലേക്ക് ഒഴുക്കുന്ന വെള്ളം പാഴാകാതിരിക്കാൻ ഡാമിന്റെ സംഭരണശേഷി വർദ്ധിപ്പിക്കേണ്ടത് അനിവാര്യമാണ്. സംഭരണശേഷി കൂട്ടാതെ കുടിവെള്ള പദ്ധതി വിജയിക്കില്ലെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.