ഡിജിറ്റൽ പേയ്‌മെന്റുകൾ ലളിതമാക്കാൻ റിസർവ് ബാങ്ക്
ഇ മാൻഡേറ്റ് ചട്ടക്കൂട് നടപ്പാക്കി
കൊച്ചി: ഡിജിറ്റൽ പേയ്മെന്റുകൾ ലളിതവും സുരക്ഷിതവുമാക്കാൻ ലക്ഷ്യമിട്ട് പുതിയ ഇ മാൻഡേറ്റ് ചട്ടക്കൂട് നടപ്പാക്കി റിസർവ് ബാങ്ക്. പുതിയ നിയമ പ്രകാരം 15,000 രൂപ വരെയുളള റെക്കറിംഗ് പേയ്മെന്റുകൾക്ക് വൺ ടൈം പാസ്‌വേഡ് (ഒ.ടി.പി) പോലെയുള്ള അധിക ഓതന്റിക്കേഷൻ ആവശ്യമില്ല. പുതിയ നിയമം നടപ്പാകുന്നതോടെ ഉപയോക്താക്കൾക്ക് അധിക ഫാക്‌ടർ ഓതന്റിക്കേഷൻ ഉപയോഗിച്ച് ഒറ്റത്തവണ ഇ മാൻഡേറ്റ് രജിസ്റ്റർ ചെയ്യാം. ഡിജിറ്റൽ ഇടപാടുകൾ സംബന്ധിച്ച് നേരത്തെ പുറത്തിറക്കിയ സർക്കുലറുകൾക്ക് പകരമായി എല്ലാ റിക്കറിംഗ് പേയ്‌മെന്റ്സിനും സമഗ്രവും ഏകീകൃതവുമായ ചട്ടക്കൂട് നടപ്പാക്കുകയാണ് ലക്ഷ്യമെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി. ഒ.ടി.ടി പ്ളാറ്റ്‌ഫോമുകളുടെ സബ്സ്ക്രിപ്ഷനുകളിലെ ഓട്ടോ ഡെബിറ്റ് സംവിധാനങ്ങൾക്ക് നിയതമായ സിസ്‌റ്റമുണ്ടാക്കാനും ഇതിലൂടെ സാധിക്കും. യൂട്ടിലിറ്റി ബില്ലുകൾ, ഇ.എം.ഐ തുടങ്ങിയ ഉയർന്ന തുകയ്ക്കുള്ള ഇടപാടുകൾക്ക് ഒ.ടി.പി നിർബന്ധമാണ്.
പ്രത്യേക വിഭാഗത്തിലുള്ള ഉയർന്ന തുകയുള്ള ഇടപാടുകൾക്കായി ഇളവുകളും റിസർവ് ബാങ്ക് പ്രഖ്യാപിച്ചു. ഇൻഷ്വറൻസ് പ്രീമിയം, മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾ, ക്രെഡിറ്റ് കാർഡ് ബിൽ തുടങ്ങിയവയിൽ നടത്തുന്ന റിക്കറിംഗ് പേയ്മെന്റുകളിൽ ഒരു ലക്ഷം രൂപ വരെയുള്ള തുകയ്ക്ക് അധിക ഫാക്‌ടർ ഓതന്റിക്കേഷൻ ആവശ്യമില്ല.
ഉപഭോക്താവിന്റെ നിയന്ത്രണത്തിൽ
വിദേശ വിപണികളിലെ റിക്കറിംഗ് ഇടപാടുകൾക്കും പുതിയ ചട്ടക്കൂട് ബാധകമാണ്. റിക്കറിംഗ് ഇടപാടുകളിൽ ഇ മാൻഡേറ്റ് രജിസ്‌റ്റർ ചെയ്യുന്ന ഉപഭോക്താക്കളിൽ നിന്ന് ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും അധിക ചാർജ് ഈടാക്കുന്നതിനും നിരോധനം ഏർപ്പെടുത്തി. ഇ മാൻഡേറ്റിന്റെ നിയന്ത്രണം പൂർണമായും ഉപഭോക്താവിനാണ്. ഏത് സമയവും മാർഡേറ്റ് പുതുക്കാനോ റദ്ദാക്കാനോ പേയ്‌മെന്റ് സമയം മാറ്റുന്നതിനോ ഉപഭോക്താവിന് കഴിയും.
ഓരോ മാസവും 15,000 രൂപ വരെയുള്ള റിക്കറിംഗ് പേയ്‌മെന്റുകൾ ഓരോ തവണയും ഒ.ടി.പി ഇല്ലാതെ തന്നെ പ്രോസസ് ചെയ്യാനാകും. 15,000 രൂപയിലധികമുള്ള തുകയ്ക്ക് ഓരോ തവണയും ഒ.ടി.പി ആവശ്യമാണ്.
ഉപഭോക്താക്കളിൽ നിന്ന് തുക പിടിക്കുന്നതിന് 24 മണിക്കൂർ മുൻപ് മർച്ചന്റിന്റെ പേര്, തുക, ഡെബിറ്റ് തീയതി എന്നിവ വ്യക്തമാക്കി പ്രീ ഡെബിറ്റ് അലർട്ടുകൾ ബാങ്കുകളും പേയ്‌മെന്റ് ഏജൻസികളും അയക്കണം.
ഇതിലൂടെ ഉപഭോക്താവിന് വേണമെങ്കിൽ പേയ്മെന്റ് റദ്ദാക്കാനുള്ള സാവകാശം ലഭിക്കും.