യുദ്ധഭീതി ഒഴിയാതെ ഓഹരി വിപണി
കൊച്ചി: കുതിച്ചുയരുന്ന ക്രൂഡോയിൽ വിലയും രൂപയുടെ മൂല്യത്തകർച്ചയും രാജ്യത്തെ ഓഹരി വിപണിക്ക് ഇന്നലെ കനത്ത തിരിച്ചടി സൃഷ്‌ടിച്ചു. ഇറാനുമായുള്ള വെടിനിറുത്തൽ ദീർഘിപ്പിക്കാനുള്ള ഡൊണാൾഡ് ട്രംപിന്റെ തീരുമാനത്തിന് ശേഷവും നിക്ഷേപകർ കടുത്ത അനിശ്ചിതത്വങ്ങളിലാണ് നീങ്ങുന്നത്. മൂന്ന് ദിവസത്തെ മുന്നേറ്റത്തിന് ശേഷമാണ് ഇന്ത്യൻ ഓഹരി വിപണി ഇന്നലെ തിരിച്ചടി നേരിട്ടത്. ഐ.ടി കമ്പനികളുടെ പ്രവർത്തന ലാഭത്തിലുണ്ടായ ഇടിവിനൊപ്പം പശ്ചിമേഷ്യൻ പ്രതിസന്ധിയും വിപണിക്ക് തിരിച്ചടി സൃഷ്‌ടിച്ചു. എച്ച്.സി.എൽ ടെക്നോളജീസിന്റെ പ്രവർത്തന ലാഭത്തിലുണ്ടായ ഇടിവാണ് നിക്ഷേപകർക്ക് നെഞ്ചിടിപ്പ് വർദ്ധിപ്പിച്ചത്.
ഡോളറിനെതിരെ രൂപയുടെ മൂല്യത്തകർച്ച രൂക്ഷമാകുന്നതും വലിയ വെല്ലുവിളിയാണ്. സെൻസെക്സ് ഇന്നലെ 757 പോയിന്റ് ഇടിഞ്ഞ് 78,516.49ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്‌റ്റി 198 പോയിന്റ് നഷ്‌ടവുമായി 24,378ൽ എത്തി. ബാങ്കിംഗ്, ഐ.ടി മേഖലയിലെ ഓഹരികളിൽ കനത്ത വിൽപ്പന സമ്മർദ്ദമുണ്ടായത്. എച്ച്.സി.എൽ ടെക്നോളജീസ്, ഇൻഫോസിസ്, ടി.സി.എസ് തുടങ്ങിയവയാണ് തകർച്ചയ്ക്ക് നേതൃത്വം നൽകിയത്.
ക്രൂഡോയിൽ നൂറ് ഡോളർ കടന്നു
ഹോർത്തുസിൽ രണ്ട് കപ്പലുകൾ ഇറാനിലെ റെവല്യൂഷണറി സേന പിടിച്ചതോടെ രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില വീണ്ടും കുതിച്ചു. ബ്രെന്റ് ക്രൂഡിന്റെ വില നേരിയ ഇടവേളയ്ക്ക് ശേഷം ബാരലിന് 100 ഡോളറിലേക്ക് നീങ്ങി. വെസ്‌റ്റ് ടെക്സസ് ക്രൂഡ് 91 ഡോളറിലാണ് വ്യാപാരം നടത്തുന്നത്
സ്വർണ വിലയിൽ ചാഞ്ചാട്ടം
രാജ്യാന്തര വിപണിയിൽ സ്വർണ വില ഔൺസിന് 35 ഡോളർ വർദ്ധനയാേടെ 4,750 ഡോളറിലെത്തി. എന്നാൽ കേരളത്തിൽ സ്വർണ വില പവന് 400 രൂപ കുറഞ്ഞ് 1,13,480 രൂപയിലെത്തി. ഗ്രാമിന്റെ വില 50 രൂപ കുറഞ്ഞ് 14,135 രൂപയായി.
വിപണിക്ക് നെഞ്ചിടിപ്പ് ഉയർത്തുന്നത്
1. പശ്ചിമേഷ്യൻ അനിശ്ചിതത്വം
2. രൂപയുടെ മൂല്യത്തകർച്ച
3. ക്രൂഡോയിൽ വിലക്കുതിപ്പ്
4. വിദേശ നിക്ഷേപകരുടെ പിന്മാറ്റം