ചടങ്ങ് ഒഴിവാക്കി സംസ്കൃത യൂണി.വി.സി , ഗവർണർ പ്രകാശനം ചെയ്യേണ്ട പുസ്തകത്തിൽ പുറംചട്ട മാത്രം, ഉള്ളിൽ വെള്ളക്കടലാസ്

Thursday 23 April 2026 12:44 AM IST

തിരുവനന്തപുരം:ഗവർണർ പ്രകാശനം ചെയ്യേണ്ട പുസ്തകത്തിന്റെ പുറംചട്ട മാത്രം തയ്യാറാക്കി, ഉള്ളിൽ വെള്ളക്കടലാസുകൾ നിറച്ച് ഡമ്മി പുസ്തക രൂപത്തിലാക്കി സംസ്കൃത സർവകലാശാല.ചട്ടമ്പിസ്വാമിയുടെ മഹാസമാധി വാർഷികത്തിന് അനുബന്ധമായി പ്രൊഫ. എ.വി.ശങ്കരൻ രചിച്ച 'തീർത്ഥപാദപുരാണം' എന്ന ചട്ടമ്പി സ്വാമികളുടെ സംസ്കൃത ജീവചരിത്രമഹാകാവ്യമാണ് പന്മന ആശ്രമത്തിൽ വച്ച് ഗവർണറുടെ സാന്നിധ്യത്തിൽ കഴിഞ്ഞ ഞായറാഴ്ച പ്രകാശിപ്പിക്കാനിരുന്നത്.തട്ടിപ്പ് ബോദ്ധ്യമായതോടെയാണ് വി.സി പ്രൊഫ. സിസാതോമസ് ഇടപെട്ട് ചടങ്ങ് ഒഴിവാക്കുകയായിരുന്നു. വി.സിയെ അറിയിക്കാതെ സർവകലാശാലയിലെ ചില ഉന്നത ഉദ്യോഗസ്ഥരാണ് പ്രകാശന ചടങ്ങ് ആസൂത്രണം ചെയ്തത്.

1980 ലാണ് പ്രൊഫ എ. വി. ശങ്കരൻ സംസ്കൃത ഭാഷയിൽ ചട്ടമ്പിസ്വാമികളുടെ ജീവചരിത്ര ഗ്രന്ഥത്തിന്റെ രചന ആരംഭിച്ചത്.1998ൽ അദ്ദേഹം ഗ്രന്ഥത്തിന്റെ കൈയെഴുത്ത് പ്രതി പ്രസിദ്ധീകരണത്തിനായി സംസ്കൃത സർവകലാശാലയ്ക്ക് കൈമാറി.ഗ്രന്ഥം പ്രസിദ്ധീകരിക്കാൻ വൈകുന്നത് എ.വി.ശങ്കരന്റെ കുടുംബം സർവകലാശാലയുടെ ശ്രദ്ധയിൽപെടുത്തിയതിനെത്തുടർന്ന് സർവകലാശാലയുടെ പ്രസിദ്ധീകരണവിഭാഗത്തെ ഗ്രന്ഥത്തിന്റെ പ്രകാശനച്ചുമതല ഏൽപ്പിക്കുകയായിരുന്നു.

പതിനൊന്നു വാല്യങ്ങളുള്ള ഗ്രന്ഥത്തിന് 6600 രൂപയാണ് വില നിശ്ചയിച്ചിട്ടുള്ളത്.പ്രകാശനത്തിന് 11 വാല്യങ്ങളും ഒറ്റ കാർട്ടനിൽ നിറച്ചാണ് വിസിയുടെ ഓഫീസിൽ എത്തിച്ചത്.പ്രകാശനത്തിന് മുൻപ് വിസി കാർട്ടൻ തുറന്നു നോക്കിയപ്പോഴാണ് നാലു വാല്യങ്ങൾ ഒഴികെ ബാക്കിയുള്ളവ പ്രിന്റ് ചെയ്യാത്ത വെള്ളക്കടലാസാണെന്ന് കണ്ടത്.തുടർന്നാണ് പ്രകാശനച്ചടങ്ങ് വി.സി തടഞ്ഞത്.സർവകലാശാലയ്ക്കുണ്ടായിരിക്കുന്ന വീഴ്ചയിൽ ഗവർണറുടെ സാന്നിധ്യത്തിൽ വി.സി ഖേദം രേഖപ്പെടുത്തി.ജീവചരിത്രഗ്രന്ഥം ഓഗസ്റ്റിനകം പ്രകാശനം ചെയ്യാൻ നടപടി സ്വീകരിക്കുമെന്നും വി.സി ഉറപ്പു നൽകി.

പ്രൊഫ: ശങ്കരന്റെ കുടുംബാംഗങ്ങൾ ഉൾപ്പെടെ നിരവധി പേർ ഗ്രന്ഥം വാങ്ങാൻ പന്മന ആശ്രമത്തിലെത്തിയിരുന്നു.വ്യാജ പുസ്തക പ്രകാശനം നടത്തി കബളിപ്പിക്കാനും,സർവകലാശാലയെ അപകീർത്തിപെടുത്താൻ ശ്രമിച്ചതിനെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണർക്കും സംസ്കൃത സർവകലാശാല വിസിക്കും നിവേദനം നൽകി.