കൊല്ലം- തിരുവനന്തപുരം യാത്ര ശ്വാസം മുട്ടി യാത്രക്കാർ, കണ്ണടച്ച് റെയിൽവേ
വഞ്ചിനാടും ഇന്റർസിറ്റിയും കഴിഞ്ഞ് മെമു അനുവദിക്കണം
കൊല്ലം: രാവിലെ തിരുവനന്തപുരത്തേക്കുള്ള ട്രെയിനുകളിലെ തിരക്ക് ഒഴിവാക്കാൻ വഞ്ചിനാടും ഇന്റർസിറ്റിയും കഴിഞ്ഞുള്ള ചെന്നൈ മെയിലിന് ഇടയിൽ ഒരു മെമു സർവീസ് ആരംഭിക്കണമെന്ന ആവശ്യം അവഗണിച്ച് റെയിൽവേ. രാവിലെ 8.08നുള്ള ഇന്റർസിറ്റിയും 8.18ന് വഞ്ചിനാട് എക്സ്‌പ്രസും പോയിക്കഴിഞ്ഞാൽ 9.48നുള്ള ചെന്നൈ മെയിൽ മാത്രമാണ് സ്ഥിരം യാത്രക്കാർക്ക് ആശ്രയമായി തിരുവനന്തപുരം ഭാഗത്തേക്കുള്ളത്.
വഞ്ചിനാട് എക്സ്‌പ്രസ് 10 മണിയോടെയാണ് തമ്പാനൂരിൽ എത്തുന്നത്. അതുകൊണ്ട് തന്നെ തലസ്ഥാനത്തെയും തൊട്ടുമുൻപുള്ള സ്ഥലങ്ങളിലെയും വിവിധ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരും വിദ്യാർത്ഥികളും കൃത്യസമയത്ത് സ്ഥാപനങ്ങളിലെത്താൻ വഞ്ചിനാട് എക്സ്‌പ്രസ് വരെയുള്ള ട്രെയിനുകളെയാണ് ആശ്രയിക്കുന്നത്. 8.45ന് മുൻപ് കൊല്ലത്ത് നിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് മെമു സർവീസ് ആരംഭിച്ചാൽ വർക്കല, ചിറിയൻകീഴ്, കടയ്ക്കാവൂർ, കഴക്കൂട്ടം, കൊച്ചുവേളി എന്നീ സ്റ്റേഷനുകളിൽ ഇറങ്ങുന്നവർക്ക് വലിയ ആശ്വാസമാകും. ഇതോടെ വഞ്ചിനാട് എക്സ്‌പ്രസ് ഉൾപ്പെടെയുള്ള ട്രെയിനുകളിലെ തിരക്കും കുറയും. മെമു ചെറിയ സ്റ്റേഷനുകളിലും നിറുത്തുന്നതിനാൽ കൂടുതൽ പുതിയ യാത്രക്കാരെയും ലഭിക്കും. ഇക്കാര്യം സ്ഥിരം യാത്രക്കാർ വർഷങ്ങളായി ആവശ്യപ്പെടുന്നുണ്ടെങ്കിലും റെയിൽവേ അവഗണിക്കുകയാണ്.
രാവിലെ തിരുവനന്തപുരം ഭാഗത്തേക്കുള്ള സ്ഥിരം ട്രെയിനുകൾ
ജയന്തിഎക്സ്‌പ്രസ്- 7.10 മൈസൂർ കൊച്ചുവേളി- 7.25
പുനലൂർ കന്യാകുമാരി പാസഞ്ചർ- 7.45 ഇന്റർസിറ്റി- 8.08
വഞ്ചിനാട്- 8.18 ചെന്നൈ മെയിൽ- 9.48
രാവിലെ വഞ്ചിനാട് പോയിക്കഴിഞ്ഞാൽ ഒന്നര മണിക്കൂറിന് ശേഷമാണ് തിരുവനന്തപുരം ഭാഗത്തേക്ക് സ്ഥിരം ട്രെയിനുള്ളത്. ഇതാണ് വഞ്ചിനാട് എക്സ്‌പ്രസ് വരെയുള്ള ട്രെയിനുകളിൽ തിരക്ക് വർദ്ധിക്കാൻ കാരണം. വഞ്ചിനാടിന് ശേഷം മെമു സർവീസ് ഏർപ്പെടുത്തിയാൽ മറ്റ് ട്രെയിനുകളിലെ തിരക്ക് വലിയ അളവിൽ കുറയും
ലിയോൺസ് (ഫ്രണ്ട്സ് ഓൺ റെയിൽസ്)