കേരള മനസാക്ഷി ഗുരുവിലേക്ക് ഉണരണം: സ്വാമി സച്ചിദാനന്ദ
ശിവഗിരി: കരിമരുന്നും ആനയും ഉത്സവത്തിന് ആവശ്യമില്ല എന്ന ശ്രീനാരായണ ഗുരുവിന്റെ ഉപദേശത്തിലേക്ക് കേരളീയ മനസ് ഉണരണമെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു . വെടിക്കെട്ട് അപകടം കൊണ്ടുള്ള ദോഷം മനസിലാക്കികൊണ്ടാണ് ഗുരുദേവൻ നൂറ് വർഷം മുൻപ് ഈയൊരു ഉപദേശം നൽകിയത്. അതിനുശേഷം നൂറുകണക്കിന് ആളുകളാണ് വെടിക്കെട്ട് അപകടങ്ങളിൽ മരണപ്പെട്ടിട്ടുള്ളത്. 2016 ഏപ്രിലിൽ പുറ്റിങ്ങൽ ക്ഷേത്രോത്സവത്തോടനുബന്ധിച്ചു നടന്ന വെടിക്കെട്ടിൽ നൂറിലധികം ആളുകൾക്ക് ജീവഹാനി സംഭവിച്ചു. ശ്രീനാരായണ ഗുരുദേവൻ പ്രതിഷ്ഠ നടത്തിയ തലശേരി ജഗന്നാഥ ക്ഷേത്രത്തിലും വെടിക്കെട്ട് അപകടം ഉണ്ടായി.വെടിക്കെട്ട് അപകടം കൊണ്ടും ആന മദമിളകിയും കേരളത്തിൽ നൂറുകണക്കിന് ആളുകൾ മരിച്ചുകൊണ്ടിയിരിക്കുന്ന ഇന്നത്തെ ഈ സാഹചര്യത്തിൽ ഉത്സവത്തിന് ദേവപ്രീതിക്ക് ആനയോ വെടിക്കെട്ടോ അല്ല ആവശ്യമായിട്ടുള്ളത് എന്ന് മനസ്സിലാക്കിക്കൊണ്ട് അതിൽ നിന്ന് പിന്മാറാനുള്ള മനോഭാവം കേരളീയ ജനതയ്ക്ക് ഉണ്ടാകണം.
അതിനുവേണ്ടിയുള്ള ബോധവത്കരണ പ്രവർത്തനങ്ങളാണ് ഗവണ്മെന്റ് ചെയ്യേണ്ടത്.മരണപ്പെട്ടവരുടെ ആത്മാവിന് നിത്യശാന്തി നേരുന്നു.ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ആളുകൾക്ക് എത്രയും വേഗം രോഗശാന്തി ഉണ്ടാകുവാൻ ഈശ്വരകാരുണ്യം ഉണ്ടാകട്ടെയെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു.