തലയണയ്ക്കടിയിലെ പാമ്പിൽ നിന്ന് കടിയേറ്റ അനോഷിനെ വെന്റിലേറ്ററിൽ നിന്നും മാറ്റി

Thursday 23 April 2026 1:11 AM IST

കോടാലി: സഹോദരങ്ങൾക്ക് പാമ്പ് കടിയേറ്റ സംഭവത്തിൽ ജ്യേഷ്ഠസഹോദരൻ അനോഷിനെ വെന്റിലേറ്ററിൽ നിന്നും മാറ്റി. സഹോദരനൊപ്പം രാത്രിയിൽ ഉറക്കത്തിൽ പാമ്പുകടിയേറ്റ് ഗുരുതരാവസ്ഥയിൽ കറുകുറ്റി അപ്പോളോ ആശുപത്രിയിൽ ചികിത്സയിലുള്ള കടമ്പോട് കാവുങ്ങൽ സിൽജോയുടെ മകൻ അനോഷിന്റെ (10) നിലയിൽ പുരോഗതി കണ്ടതിനെ തുടർന്നാണ് വെന്റിലേറ്ററിൽ നിന്നും മാറ്റിയത്.

അനോഷ് സ്വന്തമായി ശ്വസിക്കാൻ തുടങ്ങിയതോടെയാണ് മാറ്റിയത്. കുട്ടി മാതാപിതാക്കളോട് സംസാരിച്ചു. കഴിഞ്ഞ ഞായറാഴ്ചയാണ് അനോഷിനെ ഗുരുതരാവസ്ഥയിൽ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഏതാനും ദിവസങ്ങൾ കൂടി കുട്ടിക്ക് ഐ.സി.യുവിൽ കഴിയേണ്ടിവരും. അനോഷിന്റെ ജീവൻ തിരിച്ചു കിട്ടിയ ആശ്വാസത്തിലാണ് മാതാപിതാക്കളും നാട്ടുകാരും.

വീണ്ടും പാമ്പ്

ഇതിനിടെ കോടാലി കടമ്പോട് കുട്ടികൾക്ക് പാമ്പുകടിയേറ്റ വീട്ടിൽ വീണ്ടും പാമ്പിനെ കണ്ടെത്തി. ഇന്നലെ വൈകീട്ടാണ് മുറിക്കുള്ളിൽ ശംഖുവരയൻ പാമ്പിനെ കണ്ടത്. മൂന്നാമത്തെ പാമ്പിനെയാണ് വീട്ടിൽ കണ്ടെത്തുന്നത്. പാമ്പിനെ തല്ലിക്കൊന്നു. പാമ്പിനെ കണ്ടതറിഞ്ഞ് വനപാലകരെത്തി വീട്ടിൽ പരിശോധന നടത്തി.