ഡി.എൻ.എ ഫലം വേഗത്തിൽ ലഭ്യമാക്കും
തൃശൂർ: മുണ്ടത്തിക്കോട് ദുരന്തത്തിൽ, തിരിച്ചറിഞ്ഞില്ലെങ്കിലും പോസ്റ്റുമോർട്ടം നടത്തിയ മൃതദേഹവും കണ്ടെത്തിയ മറ്റ് ശരീരഭാഗങ്ങളും ഡി.എൻ.എ പരിശോധനയ്ക്കു കൂടി വിധേയമാക്കും. മെഡിക്കൽ കോളേജിലെത്തിച്ച ശരീരഭാഗങ്ങളിൽ കാണാതായവരുടേത് ഉണ്ടോയെന്ന് അറിയാനുള്ള ഡി.എൻ.എ പരിശോധനയ്ക്കായി ബന്ധുക്കളുടെ രക്തസാമ്പിൾ ശേഖരിച്ചു. ഡി.എൻ.എ പരിശോധനയ്ക്ക് സാധാരണയായി ഒരാഴ്ചയിലേറെ സമയമെടുക്കുമെങ്കിലും ഇവയുടെ ഫലം രണ്ടു ദിവസത്തിനകം ലഭ്യമാക്കാനാണ് ശ്രമം. ഇതിനുശേഷം മൃതദേഹങ്ങളും ശരീരഭാഗങ്ങളും ബന്ധുക്കൾക്ക് കൈമാറും.
ചികിത്സയിൽ 11 പേർ
അപകടത്തിൽ പരിക്കേറ്റ സതീഷ് (46), ബാബു (56), രാജേഷ് (40), വിഷ്ണു (30) എന്നിവർ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രി ഐ.സി.യുവിലും ഹരി (40), അനിത (50), അഖിൽ (30), ഉദയകുമാർ (48), ബാബു (57), ഭവാനി (65) എന്നിവർ ഇവിടെ വാർഡിലും ചികിത്സയിലാണ്. വിൽസൺ (60) എലൈറ്റ് ആശുപത്രിയിലും. മെഡിക്കൽ കോളേജിൽ നിന്ന് സുഭദ്ര (68), സുന്ദരൻ (46) എന്നിവരെയും എലൈറ്റ് ആശുപത്രിയിൽ നിന്ന് സാജനെയും (38) ഡിസ്ചാർജ് ചെയ്തു.
ഇന്ന് യോഗം
പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് ഇന്ന് രാവിലെ പത്തരയ്ക്ക് കളക്ടറേറ്റിൽ ദേവസ്വം ഭാരവാഹികളുടെയും ജില്ലാ ഭരണകൂടത്തിന്റെയും സംയുക്ത യോഗം ചേരും. ഹൈക്കോടതിയുടെ അനുമതിയോടെയാണ് മന്ത്രിമാരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ദേവസ്വം ഭാരവാഹികളുമായി യോഗം ചേരുന്നത്. പൂരവുമായി ബന്ധപ്പെട്ട തുടർനടപടികൾ എങ്ങനെയാകുമെന്ന് യോഗത്തിൽ തീരുമാനിക്കും.