പോടാ പുല്ലേ പൊലീസേ മുൻ ഡി.ജി.പി ശ്രീലേഖയുടെ മുദ്രാവാക്യം വിളി വൈറൽ
തിരുവനന്തപുരം: 'പോടാ പുല്ലേ പൊലീസേ, കാക്കിയിട്ടൊരു ഗുണ്ടകളേ..." മുൻ ഡി.ജി.പി ആർ. ശ്രീലേഖയുടെ മുദ്രാവാക്യം വിളികേട്ട് പൊലീസും മറ്റുള്ളവരും അമ്പരന്നു. അത് സമൂഹമാദ്ധ്യമങ്ങളിൽ വൈറലുമായി. പൊലീസ് അതിക്രമത്തിനെതിരെ വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷനിലേക്ക് മഹിളാമോർച്ച നടത്തിയ മാർച്ചിലാണ് മുൻ ഡി.ജി.പി പൊലീസിനെ ഞെട്ടിച്ച് മുദ്രാവാക്യം വിളിച്ചത്. മാർച്ച് ഉദ്ഘാടനം ചെയ്തതും ശ്രീലേഖയാണ്. നെട്ടയത്ത് പാർട്ടി പ്രവർത്തകരെ കസ്റ്റഡിയിലെടുത്ത് ക്രൂരമായി മർദ്ദിച്ചതാണ് പ്രതിഷേധത്തിന് കാരണമായത്. കുറ്റാരോപിതരായ പൊലീസിനെതിരെ നടപടി ആവശ്യപ്പെട്ടായിരുന്നു മാർച്ച്.
സംസ്ഥാനത്തെ ആദ്യ വനിത ഡി.ജി.പിയാണ് ആർ. ശ്രീലേഖ. വിരമിച്ചശേഷം രാഷ്ട്രീയത്തിലിറങ്ങിയ ശ്രീലേഖ വട്ടിയൂർക്കാവ് നിയമസഭ മണ്ഡലത്തിൽ എൻ.ഡി.എ സ്ഥാനാർത്ഥിയും നഗരസഭയിൽ ശാസ്തമംഗലം വാർഡ് കൗൺസിലറും ബി.ജെ.പിയുടെ സംസ്ഥാന വൈസ് പ്രസിഡന്റുമാണ്.
നെട്ടയത്ത് കഴിഞ്ഞ ദിവസമുണ്ടായ ബി.ജെ.പി-സി.പി.എം സംഘർഷത്തിൽ അറസ്റ്റിലായ ബി.ജെ.പി പ്രവർത്തകരെയാണ് പൊലീസ് മർദ്ദിച്ചത്. ഈ പൊലീസുകാർക്കെതിരെ നടപടി വേണമെന്നായിരുന്നു ശ്രീലേഖയുടെ ആവശ്യം. പൊലീസ് നടപടി വൈകിയാൽ താൻ നേരിട്ടെത്തി പ്രതിഷേധിക്കുമെന്നും ധർണയിരിക്കുമെന്നും ശ്രീലേഖ തിരുവനന്തപുരം പൊലീസ് കമ്മിഷണറെയും ഡി.ജി.പിയെയും അറിയിച്ചിരുന്നു. പിന്നാലെയാണ് പൊലീസ് സ്റ്റേഷൻ മാർച്ചും ധർണയും നടത്തിയത്.
സംഭവം സമൂഹമാദ്ധ്യമങ്ങളിൽ എത്തിയതോടെ ഡി.ജി.പി പദവിയിൽ നിന്ന് വിരമിച്ച താൻ ഇതുപോലെ പൊലീസിനെതിരെ മുദ്രാവാക്യം വിളിക്കാനുണ്ടായ സാഹചര്യം വിശദമാക്കി ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടു.
ചൊവ്വാഴ്ച വൈകിട്ടാണ് പ്രതിഷേധ പ്രകടനം തുടങ്ങിയത്. സ്ത്രീകളാണെന്ന പരിഗണന നൽകാതെ അതിക്രൂരമായാണ് പൊലീസ് സമരക്കാരെ നേരിട്ടത്. മഴനനഞ്ഞ് സമരം ചെയ്യുന്ന സ്ത്രീകളെ നീക്കം ചെയ്യാൻ പുരുഷപൊലീസുകാർ ശ്രമിച്ചതും വനിതകൾക്കു നേരെ ജലപീരങ്കി പലതവണ രൂക്ഷമായി പ്രയോഗിച്ചതും വിമർശനത്തിനിടയാക്കി. ജലപീരങ്കിപ്രയോഗത്തിൽ പലരും തളർന്നുവീണു. കൗൺസിലർ ഉൾപ്പെടെ ആറ് വനിതകളെ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റ നിരവധി പേർ പിന്നീട് ചികിത്സ തേടി.