'പ്രകൃതി ദുരന്തത്തിൽ മരിക്കുന്നവരുടേത് പോലെ മൃതദേഹങ്ങൾ ചിന്നിച്ചിതറി, പലതിലും ഡിഎൻഎ കണ്ടെത്താനാകുന്നില്ല'
തൃശൂർ: മുണ്ടത്തിക്കോട് സ്‌ഫോടനത്തിൽപ്പെട്ടവരുടെ ശരീരഭാഗങ്ങൾ പ്രകൃതി ദുരന്തമുണ്ടാകുമ്പോൾ ലഭിക്കുന്ന മൃതദേഹങ്ങൾക്ക് സമാനമായ രീതിയിലാണെന്ന് തൃശൂർ മെഡിക്കൽ കോളേജിലെ ഫോറൻസിക് സർജൻ ഡോ. ഹിതേഷ് ശങ്കർ. ശരീരഭാഗങ്ങൾ ചിന്നിച്ചിതറിയാണ് ലഭിച്ചതെന്നും ഇനിയെങ്കിലും സുരക്ഷാ ക്രമീകരണങ്ങളിൽ വിട്ടുവീഴ്‌ച ചെയ്യരുതെന്നും അദ്ദേഹം പറഞ്ഞു.
'പത്ത് ശരീരങ്ങൾ ലഭിച്ചു. ഇതിൽ ഒമ്പതെണ്ണം തിരിച്ചറിഞ്ഞു. ഒരു ശരീരം കത്തിക്കരിഞ്ഞ നിലയിലാണ്. 28 ശരീരഭാഗങ്ങൾ ഡിഎൻഎ പരിശോധനയ്‌ക്കയച്ചു. മറ്റ് 30 ശരീര ഭാഗങ്ങൾ ഡിഎൻഎ കണ്ടെത്താൻ കഴിയാത്ത നിലയിലാണ്. രണ്ട് ദിവസത്തിനുള്ളിൽ ഫലങ്ങൾ ലഭിച്ചുതുടങ്ങും. മൊബൈൽ ഡിഎൻഎ യൂണിറ്റ് തൃശൂരിൽ എത്തിക്കും. അവശിഷ്‌ടങ്ങളിൽ രണ്ടുപേരുടെ ശരീരം ഉണ്ടെന്നാണ് നിഗമനം. നാലുപേരെയാണ് കാണാനില്ലാത്തത്. പൊള്ളലിനേക്കാൾ സ്‌ഫോടനത്തിന്റെ ആഘാതമാണ് മരണകാരണം'- ഡോ. ഹിതേഷ് വ്യക്തമാക്കി.