തൃശൂർ പൂരം വെടിക്കെട്ടില്ലാതെ നടത്തും; കുടമാറ്റം പരിമിതപ്പെടുത്തും, തീരുമാനം സംയുക്ത യോഗത്തിൽ
തൃശൂർ: മുണ്ടത്തിക്കോട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ തൃശൂർ പൂരത്തിന് ഇത്തവണ വെടിക്കെട്ട് ഉണ്ടാവില്ലെന്ന് തീരുമാനം. ഇന്ന് ചേർന്ന സർക്കാരിന്റെയും തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെയും സംയുക്ത യോഗത്തിലാണ് തീരുമാനമുണ്ടായത്. ആചാരപരമായ ആഘോഷം മാത്രമായി നടത്താനാണ് നിശ്ചയിച്ചിട്ടുള്ളത്. ഇതിന്റെ ഭാഗമായി കുടമാറ്റത്തിന്റെ പൊലിമ കുറച്ച് നടത്തും. പത്തിൽ താഴെ കുടകൾ മാത്രമാണ് ഉണ്ടായിരിക്കുക.
സാധാരണയായി പൂരം അവസാനിക്കുന്ന സമയത്താണ് വെടിക്കെട്ട് നടത്തുക. ഇത്തവണ ഈ വെടിക്കെട്ടിന് പകരം കതിന പൊട്ടിക്കും. എന്നാൽ ആനകളുടെ എണ്ണത്തിലും മേളത്തിന്റെ കാര്യത്തിലും വ്യത്യാസമുണ്ടാകില്ല. ഇരുപക്ഷത്തുമായി 15 ആനകൾ വീതം അണിനിരക്കും. പകൽപ്പൂരത്തിന് ശേഷമുള്ള പകൽ വെടിക്കെട്ടും വേണ്ടെന്ന് വെച്ചിട്ടുണ്ട്. ഘടകക്ഷേത്രങ്ങൾക്ക് നൽകേണ്ട ആനകളുടെ കാര്യത്തിലും അവിടുത്തെ എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളും മാറ്റമില്ലാതെ തുടരും. 2006ൽ വെടിക്കെട്ട് ദുരന്തമുണ്ടായപ്പോൾ വെടിക്കെട്ട് ഒഴിവാക്കിയിരുന്നു. കൊവിഡ് കാലത്തും വെടിക്കെട്ട് നടത്തിയിരുന്നില്ല.