അതിരാത്രം: രാത്രിയെ അതിക്രമിക്കൽ ഇന്ന്

Friday 24 April 2026 12:02 AM IST

കോഴിക്കോട്: ആചാര്യശ്രീ രാജേഷിന്റെ നേതൃത്വത്തിൽ കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന അതിരാത്രത്തിൽ രാത്രിയെ മറികടക്കൽ ചടങ്ങുകൾ ഇന്നുനടക്കും. പുലർച്ചെ 4ന് ആരംഭിക്കുന്ന ചടങ്ങുകൾ രാത്രി 12.30വരെ നീളും. പ്രാതസ്സവനം, പ്രാതരനുവാക പഠനം, സോമാഭിഷവം, ഗ്രഹഗ്രഹണം, ബഹിഷ്പവമാന സ്‌തോത്രം, സാരസ്വത യാഗം, ദ്വിദേവത്യ യാഗം, ഋതുയാഗം, പ്രാതസ്സവന ശസ്ത്രം, മാധ്യന്ദിന സവനം, മാധ്യന്ദിന പവമാനം, യജ്ഞദക്ഷിണ, മഹേന്ദ്ര സ്‌തോത്രം, നിഷ്‌കേവല്യ ശസ്ത്രം, തൃതീയ സവനം, ഹവിർയാഗം, സൗമ്യചരു യാഗം, യജ്ഞായജ്ഞീയ സ്‌തോത്രം, അഗ്‌നിമാരുത ശസ്ത്രം, ഉക്ഥ്യ പരിയായങ്ങൾ, ഷോഡശി സ്‌തോത്രം, ഷോഡശി ശസ്ത്രം, രാത്രി പ്രഥമ പരിയായം, ദ്വിതീയ പരിയായം, തൃതീയ പരിയായം എന്നിവയാണ് ഇന്ന് നടക്കുന്ന പ്രധാന ചടങ്ങുകൾ.

എം.കെ.രാഘവൻ എം.പി, തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ, മുൻ ഗോവ ഗവർണർ അഡ്വ. പി.എസ്.ശ്രീധരൻപിള്ള, മോഹൻജി ഫൗണ്ടേഷൻ സ്ഥാപകൻ മോഹൻജി, മഹാമണ്ഡലേശ്വർ സ്വാമി ആനന്ദവനം ഭാരതി, വിദ്യാനികേതൻ സംസ്ഥാന അദ്ധ്യക്ഷൻ പി.ഗോപാലൻകുട്ടി മാസ്റ്റർ, ശ്രീനാരായണ ധർമ പ്രചാരകൻ സ്വാമി പ്രേമാനന്ദ, ബി.ജെ.പി ദേശീയ കൗൺസിൽ അംഗം കെ.പി.ശ്രീശൻ, കേസരി പത്രാധിപർ എൻ.ആർ.മധു, ആർഷ സംസ്‌കാര ഭാരതി പ്രസിഡന്റ് കെ.എൻ.രാധാകൃഷ്ണൻ, കണ്ണൂർ ജില്ലാ പ്രസിഡന്റ് ടി.ഉണ്ണികൃഷ്ണവാര്യർ, ഷാബു പ്രസാദ്, അഡ്വ. ഒ.ഗിരീഷ് തുടങ്ങിയവർ അതിരാത്രവേദി സന്ദർശിച്ചു.