ചക്കയ്ക്ക് നല്ലകാലം
പത്തനംതിട്ട : അട്ടളിഞ്ഞ് പറമ്പിലും വഴിയിലും ദുശകുനമായി കിടന്നിരുന്ന ചക്കയ്ക്ക് നല്ലകാലം വന്നു. മലയാളിയുടെ ആഹാരശീലങ്ങളിൽ ചക്ക വീണ്ടും കയറി കൂടിയതിനാൽ ഏറെ ജനകീയമാകുകയാണ് ഈ ചക്കക്കാലം. കറികളായും ഉപ്പേരിയായും പുഴുക്കായും വീട്ടിൽ താരമായി വിലസുന്ന ചക്കയ്ക്ക് വിപണയിലും വൻ ഡിമാൻഡാണ്. ഒരു കിലോ ചക്കയ്ക്ക് നാൽപത് രൂപ വരെ വില ലഭിക്കും. പത്ത് മുതൽ 20 കിലോ തൂക്കമുള്ള ചക്ക വിപണിയിലുണ്ട്. തമിഴ്നാട്ടിലേക്കും മറ്റ് സംസ്ഥാനങ്ങളിലേക്കുമാണ് ചക്ക കൂടുതലായി പോകുന്നത്. വിദേശ രാജ്യങ്ങളിലേക്കും പോകുന്നുണ്ടെങ്കിലും യുദ്ധ സാഹചര്യത്തിൽ ചെറിയ മടുപ്പുണ്ട്. ബഡ് പ്ലാവുകളാണ് ഇപ്പോൾ കൂടുതലും വീടുകളിലുള്ളത്. മലയോരഗ്രാമമായ ജില്ലയിൽ ചക്കയ്ക്ക് വലിയൊരു വിപണി തന്നെയുണ്ട്. കച്ചവടക്കാർ വീടുകളിലെത്തി ചക്ക വാങ്ങിക്കൊണ്ട് പോകുന്നതിനാൽ വിപണി കണ്ടുപിടിയ്ക്കേണ്ട ആവശ്യവുമില്ല.
ഒട്ടുപ്ലാവിന് ആവശ്യക്കാരേറെ
നട്ട് മൂന്നാംവർഷം വിളവ് ലഭിക്കുന്ന ഒട്ടുപ്ലാവുകൾക്കാണ് ആവശ്യക്കാരേറെ. തൈയ്ക്ക് 300 മുതൽ 1500 രൂപവരെ വിലവരുന്ന ഇനങ്ങളുണ്ട്. ഇനങ്ങളുടെ വ്യത്യാസമനുസരിച്ച് വിലയും മാറും. തൈ നട്ട് മൂന്നാംവർഷം മുതൽ വിളവെടുക്കാമെന്നതാണ് പ്രധാനം. അധികം ഉയരം വയ്ക്കാത്ത കുഞ്ഞൻ പ്ലാവായതിനാൽ വിളവെടുക്കാനും ബുദ്ധിമുട്ടില്ല. വേരിലും കനം കുറഞ്ഞ തടിയിലും ഇവയിൽ നിറയെ ചക്കയുണ്ടാകും.
പ്രധാന ചക്ക ഇനങ്ങൾ
വരിക്ക
കൂഴ തേൻവരിക്ക വിയറ്റ്‌നാം വരിക്ക ചെമ്പരത്തിവരിക്ക പത്താംമുട്ടം വരിക്ക സിലോൺ വരിക്ക മുട്ടം വരിക്ക തേൻ കുഴമ്പൻ മുന്തിരിച്ചക്ക സിന്ദൂർ കറയില്ലാ വരിക്ക
പരിചരണം എളുപ്പം ചാണകപ്പൊടിയും ചകിരിച്ചോറും വേപ്പിൻപിണ്ണാക്കും മേൽമണ്ണിനൊപ്പം ചേർത്തിളക്കിയ ശേഷം ചെറുകുഴിയിലിട്ട് അതിൽ തൈകൾ നടാം. 150 രൂപ മുതൽ വിലയുള്ള വിവിധ പ്ലാവിൻ തൈകൾ വിപണിയിൽ ലഭ്യമാണ്.
നിരവധി മൂല്യ വർദ്ധിത ഉൽപ്പന്നങ്ങൾ
ചക്ക ഉപോഗിച്ച് നിരവധി മൂല്യ വർദ്ധിത ഉൽപ്പന്നങ്ങൾ ജില്ലയിലുണ്ടാക്കുന്നുണ്ട്. ചക്ക ഉപ്പേരി, ചക്ക ഹൽവ, ചക്ക പൾപ്പ്, ചക്ക ജാം , ഉണങ്ങിയചക്കപ്പൊടി, ചക്ക കൊഴുക്കട്ട, കുമ്പളപ്പം, അട തുടങ്ങിയ നിരവധി വിഭവങ്ങൾ വിപണിയിലുണ്ട്.