മെഡിസെപ്: കമ്പനി കരാർ ലംഘിക്കുന്നു, നടപടിക്ക് സർക്കാർ

Friday 24 April 2026 12:24 AM IST

തിരുവനന്തപുരം: കരാർ പ്രകാരം ചികിത്സ ആനുകൂല്യങ്ങൾ നൽകാത്ത മെഡിസെപ് നടത്തിപ്പുകാരായ ഇൻഷ്വറൻസ് കമ്പനിക്കെതിരെ നടപടിക്കൊരുങ്ങി സർക്കാർ. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ മറവിൽ വ്യാപകമായ ക്രമക്കേട് ഇൻഷ്വറൻസ് നടത്തിപ്പിൽ നടന്നുവെന്നാണ് പ്രാഥമിക വിവരം. മെഡിസെപ് കരാർ വ്യവസ്ഥകളുടെ ലംഘനമാണിത്.

സർക്കാരും ഓറിയന്റൽ ഇൻഷ്വറൻസ് കമ്പനിയുമായുള്ള ഉഭയകക്ഷി കരാർ അടിസ്ഥാനത്തിലാണ് മെഡിസെപ് നടത്തുന്നത്. കരാർ വ്യവസ്ഥകളിൽ വീഴ്ച വരുത്തിയാൽ കരാർ റദ്ദാക്കാനും സർക്കാരിന് അധികാരമുണ്ട്. കരാർ അനുസരിച്ച് 11.6ലക്ഷം ജീവനക്കാരിലും പെൻഷൻകാരിലും നിന്ന് വർഷം 956.3കോടിരൂപയാണ് ഇൻഷ്വറൻസ് പ്രീമിയമായി സർക്കാർ നൽകുന്നത്. 40കോടിയുടെ കോർപസ് ഫണ്ടുമുണ്ട്. ഇത്രയും നൽകിയിട്ടും കരാർ പ്രകാരം ചികിത്സ ആനുകൂല്യം നിഷേധിക്കുന്നത് ഗുരുതരമായ വീഴ്ചയാണ്. ധനവകുപ്പ് ഇത് പരിശോധിച്ചുവരികയാണ്. കഴിഞ്ഞ മാസം സോഫ്റ്റ് വെയർ തകരാർ പറഞ്ഞ് പലർക്കും ഇൻഷ്വറൻസ് ആനുകൂല്യം നൽകിയില്ല. പിന്നീട് നിയമസഭ തിരഞ്ഞെടുപ്പ് വന്നതോടെ സർക്കാരിന് ഇടപെടാൻ പരിമിതിയുണ്ടായി. ഈ സാഹചര്യം മുതലെടുത്ത് ഇൻഷ്വറൻസ് കമ്പനി വ്യാപകമായി ക്രമക്കേട് നടത്തിയെന്നാണ് സംശയിക്കുന്നത്. 19.8ലക്ഷം ആശ്രിതർ ഉൾപ്പെടെ സംസ്ഥാനത്ത് 31ലക്ഷത്തോളം പേരാണ് മെഡിസെപിനെ ചികിത്സയ്ക്കായി ആശ്രയിക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ ഗ്രൂപ്പ് ഇൻഷ്വറൻസ് പദ്ധതിയാണിത്.

ഓരോ അംഗവും വർഷത്തിൽ 8,244 രൂപയാണ് പ്രീമിയമായി നൽകുന്നത്. ഇത് പ്രകാരം വാഗ്ദാനം ചെയ്ത ആനുകൂല്യങ്ങൾ നൽകിയില്ലെങ്കിൽ വീഴ്ചയായി കണക്കാക്കും.കരാർ അനുസരിച്ച് ഇൻഷ്വറൻസ് കമ്പനിയെ ഒറ്റയടിക്ക് ഒഴിവാക്കാൻ സർക്കാരിനാകില്ല. എന്നാൽ, കരാർ വ്യവസ്ഥകളിൽ വീഴ്ച വരുത്തിയാൽ നടപടിയെടുക്കാം.അതിനാണ് സർക്കാർ ഒരുങ്ങുന്നത്.

പരാതികൾ

1.ചികിത്സാച്ചെലവ് മുഴുവൻ ക്ലെയിമായി ലഭിക്കുന്നില്ല

2. ക്യാഷ്‌ലെസ് സൗകര്യം നിഷേധിക്കുന്നു

3. വാഗ്ദാനം ചെയ്ത ആനുകൂല്യങ്ങൾ ആശുപത്രികളിൽ കിട്ടുന്നില്ല

'മെഡിസെപിൽ ഇൻഷ്വറൻസ് കമ്പനി കരാർ വ്യവസ്ഥ ലംഘിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. വീഴ്ചയുണ്ടെങ്കിൽ നടപടിയുണ്ടാകും."

-കെ.എൻ.ബാലഗോപാൽ, ധനമന്ത്രി