പാഠ്യപദ്ധതിയും അദ്ധ്യയന ക്രമവുമില്ല; ലക്ഷ്യം തെറ്റി പഠന പിന്തുണ ക്ലാസ്
തിരുവനന്തപുരം: പാഠ്യപദ്ധതിയും അദ്ധ്യയന നിർദ്ദേശവുമില്ലാതായതോടെ സ്‌കൂൾ കുട്ടികൾക്കായി നടത്തുന്ന പഠന പിന്തുണ ക്ലാസിന്റെ ലക്ഷ്യം തെറ്റി.
2025-26 അദ്ധ്യയന വർഷത്തെ വാർഷിക പരീക്ഷയിൽ 30 ശതമാനം മാർക്ക് നേടാത്ത കുട്ടികൾക്കാണ് പരിശീലനം. 5 മുതൽ 8 വരെ ക്ലാസുകളിൽ ഇ ഗ്രേഡ് ലഭിച്ചവരെയും ഒൻപതാം ക്ലാസിൽ ഡി, ഇ ഗ്രേഡ് ലഭിച്ചവരെയുമാണ് ക്ലാസിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. പാഠ്യപദ്ധതിയും അദ്ധ്യയന ക്രമവും തയ്യാറാക്കി നൽകേണ്ടത് എസ്.എസ്.കെയും എസ്.സി.ഇ.ആർ.ടിയുമാണ്. എന്നാൽ ക്ലാസുകൾ തുടങ്ങിയിട്ടും ഒരു നിർദ്ദേശവും സ്‌കൂളുകൾക്ക് നൽകിയിട്ടില്ല.
സമഗ്ര ഗുണമേന്മാ പദ്ധതി ആവിഷ്‌കരിച്ചെങ്കിലും പിന്തുണ സംവിധാനം തയ്യാറാക്കാത്തതാണ് പദ്ധതി പാളാൻ കാരണമെന്ന് സി.പി.ഐ അദ്ധ്യാപക സംഘടനയായ എ.കെ.എസ്.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി ഒ.കെ.ജയകൃഷ്ണൻ പറഞ്ഞു. നിർദ്ദേശങ്ങളൊന്നും ലഭിക്കാത്തതിനാൽ ഒരു സ്റ്റാൻഡേർഡിലെ ഒരു വിഷയത്തിന് പരാജയപ്പെട്ടവരെ ഒരുമിച്ചിരുത്തി അദ്ധ്യാപകർക്ക് ഇഷ്ടമുള്ള പാഠഭാഗം പഠിപ്പിക്കുകയാണ്. ഇക്കാര്യത്തിലുള്ള അവ്യക്തത നീക്കണമെന്നും പഠന പിന്തുണ ക്ലാസിന് മൊഡ്യൂൾ നൽകണമെന്നും അദ്ധ്യാപക സംഘടനകൾ ആവശ്യപ്പെട്ടിരുന്നു.
എസ്.എസ്.എൽ.സി പരീക്ഷ മൂല്യനിർണയത്തിന്റെ തിരക്കിലായതിനാൽ ഹൈസ്‌കൂൾ തലത്തിലെ പഠന പിന്തുണ ക്ലാസിൽ അദ്ധ്യാപകരുടെ സേവനം പൂർണമായി ലഭിക്കുന്നുമില്ല. ദിവസ വേതനക്കാരായ അദ്ധ്യാപകരെ അദ്ധ്യയനവർഷം കഴിഞ്ഞപ്പോൾ പിരിച്ചുവിട്ടിരുന്നു.