പത്താം ക്ലാസ് ഗണിത പരീക്ഷയിലെ അപാകത , മൂല്യനിർണയം മാറ്റില്ല എന്ന് പരീക്ഷാഭവൻ , ആശങ്കയിൽ അദ്ധ്യാപകരും വിദ്യാർത്ഥികളും
തിരുവനന്തപുരം: പത്താം ക്ലാസ് ഗണിത പരീക്ഷയിലെ 18-ാം ചോദ്യത്തിന്റെ മൂല്യനിർണയവുമായി ബന്ധപ്പെട്ട തർക്കത്തിൽ നിലവിലെ ഉത്തരസൂചികയിൽ മാറ്റം വരുത്തുകയില്ലെന്ന് പരീക്ഷാഭവൻ അറിയിച്ചു. വിഷയം കൈകാര്യം ചെയ്യുന്ന അദ്ധ്യാപകർ തന്നെയാണ് സൂചിക തയ്യാറാക്കിയതെന്നും അതിനാൽ മാറ്റം വരുത്തേണ്ട സാഹചര്യമില്ലെന്നുമാണ് അധികൃതരുടെ വിശദീകരണം. പരീക്ഷാഭവന്റെ ഈ തീരുമാനം അപക്വമാണെന്നാണ് ഒരു വിഭാഗം അദ്ധ്യാപകരും വിദ്യാർത്ഥികളും പറയുന്നത്. സംഭവിച്ച പിശക് തിരുത്താൻ ബന്ധപ്പെട്ടവർ തയ്യാറാകത്തത് വലിയൊരു വിഭാഗം വിദ്യാർത്ഥികളെ വിപരീതമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ.
അദ്ധ്യാപകർ ചൂണ്ടിക്കാട്ടുന്ന അനീതി
ശ്രേണി തുടങ്ങുമ്പോൾ '1" എന്ന സംഖ്യ എഴുതിയില്ല എന്ന കാരണത്താൽ ചോദ്യത്തിന്റെ മുഴുവൻ മാർക്കും(4) നിഷേധിക്കുന്നത് ശരിയല്ല. ആദ്യ ഭാഗത്തിന് നൽകേണ്ട ഒരു മാർക്ക് കുറച്ചാൽ പോലും, ബാക്കി ഭാഗങ്ങളിൽ വിദ്യാർത്ഥി തന്റെ അറിവ് കൃത്യമായി തെളിയിച്ചാൽ അിന്റെ മാർക്ക് നൽകണം. നാല് കൊണ്ട് ഹരിക്കുമ്പോൾ ഒന്ന് ശിഷ്ടം വരുന്ന ബാക്കി സംഖ്യകളുടെ ശ്രേണി എഴുതാനും അത് സമാന്തര ശ്രേണിയാണോ എന്ന് പരിശോധിക്കാനും അതിനുള്ള കാരണം വ്യക്തമാക്കാനും വിദ്യാർത്ഥികൾക്ക് സാധിക്കുന്നുണ്ട്. ശ്രേണിയോട് രണ്ടു വീതം കൂട്ടി മറ്റൊരു പുതിയ ശ്രേണി രൂപപ്പെടുത്താനും അതിന്റെ ബീജഗണിത രൂപം കണ്ടുപിടിക്കാനും പല കുട്ടികൾക്കുംം കഴിയുന്നുണ്ട്. എന്നിട്ടും 4 മാർക്കും നിഷേധിക്കുന്നത് നീതിയുക്തമല്ല.
ഭാവിയെ ബാധിക്കും
ആകെ മാർക്കിന്റെ 5 ശതമാനത്തോളം വരുന്ന ഈ 4 മാർക്ക് നഷ്ടപ്പെടുന്നത് വഴി പതിനായിരക്കണക്കിന് കുട്ടികൾ ഒരു ഗ്രേഡ് പിന്നോട്ട് പോകാനും, ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് എ-പ്ലസ് നഷ്ടമാകാനും ഇടയായേക്കും.
കുട്ടികളുടെ ഭാവി മുൻനിറുത്തി പുനർചിന്തനം വേണമെന്നാണ് അദ്ധ്യാപക സംഘടനകളുടെയും നിലപാട്.
ശ്രദ്ധിക്കാൻ
''1,5,9- എന്നതുതന്നെയാണ് ശരിയുത്തരം. എണ്ണൽ സംഖ്യയുടെ ശ്രേണി എന്നു പറയുമ്പോൾ ആദ്യ ടേം മുതൽ തന്നെ എഴുതണം. 4 കൊണ്ട് ഹരിക്കുമ്പോൾ പൂജ്യം ഹരണഫലവും 1 ശിഷ്ടവും വരുന്നു എന്നുള്ളതാണ് ആദ്യ ടേം. എന്നാൽ, കുട്ടികൾക്ക് തെറ്റിദ്ധാരണ ഉണ്ടാകാനിടയുണ്ടെന്നുള്ളതും സത്യമാണ്. തുടക്കം മുതൽ വേണമെന്നുള്ളത് അവർ മനസിലാക്കാതെ പോകാൻ ഇടയുണ്ട്. ഒരു വിദ്യാർത്ഥിക്ക് കാര്യങ്ങൾ അറിയുമോ എന്നു പരിശോധിക്കലാണ് പരീക്ഷയുടെ ഉദ്ദേശ്യം. മറ്റേ ഉത്തരം എഴുതിയ നിലയ്ക്ക്, കാര്യം അറിയാമെന്നു ബോദ്ധ്യമാകും. അതിനാൽ മാർക്ക് കൊടുക്കുന്നതുകൊണ്ട് കുഴപ്പമില്ല. ഇതിന് നയപരമായ ഒരു തീരുമാനമാണ് വേണ്ടത്.""
-എം.ജി. രാധാകൃഷ്ണൻ ഉണ്ണിത്താൻ ഗണിത വിഭാഗം അദ്ധ്യാപകൻ ഗായത്രി സെൻട്രൽ സ്‌കൂൾ, കായംകുളം