കുട്ടികളെ നിർബന്ധിച്ച് അങ്കണവാടികളിൽ വരുത്തേണ്ടതില്ല: ബാലാവകാശ കമ്മിഷൻ
തിരുവനന്തപുരം: ചൂട് കാലാവസ്ഥ മാറുന്നതു വരെ കുട്ടികളെ നിർബന്ധിച്ച് അങ്കണവാടികളിൽ വരുത്തേണ്ടതില്ലെന്ന് ബാലാവകാശ കമ്മിഷൻ. വരാതിരിക്കുന്നവർക്ക്, അർഹമായ പോഷകാഹാരം വീട്ടിലെത്തിക്കണം. കമ്മിഷൻ ചെയർപേഴ്സൺ കെ.വി. മനോജ്കുമാർ, അംഗങ്ങളായ ഷാജേഷ് ഭാസ്കർ, സിസിലി ജോസഫ് എന്നിവരുടെ ബെഞ്ചിന്റേതാണ് ഉത്തരവ്.
വായുസഞ്ചാരമില്ലാത്തതും ടിൻഷീറ്റ് മേൽക്കൂരയുള്ളതുമായ അങ്കണവാടികൾ പ്രവർത്തിക്കുന്നില്ലെന്ന് വനിതാ ശിശുവികസന വകുപ്പ് ഡയറക്ടർ ഉറപ്പുവരുത്തണം. പകൽ 11 മുതൽ 3 വരെ കുട്ടികളെ പുറത്ത് കളിക്കാൻ വിടരുത്. എല്ലാ അങ്കണവാടികളിലും ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കി കുട്ടികൾ കുടിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. മതിയായ ഭക്ഷണവും ശുചിത്വവും സുരക്ഷിതത്വവും നൽകണം.
15 ദിവസത്തിനകം റിപ്പോർട്ട് നൽകണം
നിർദ്ദേശങ്ങൾ നടപ്പാക്കേണ്ട ചുമതല വനിതാ ശിശുവികസന വകുപ്പ് ഡയറക്ടർക്കും അടിസ്ഥാന സൗകര്യങ്ങൾ സംബന്ധിച്ച ചുമതല തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർക്കുമാണ്. സ്വീകരിച്ച നടപടികളുടെ റിപ്പോർട്ട് 2012-ലെ കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ ചട്ടം 45 പ്രകാരം 15 ദിവസത്തിനകം കമ്മിഷന് സമർപ്പിക്കണം.