മുതലമടയിലെ വെടിമരുന്ന് നിർമ്മാണശാലയ്ക്ക് സ്റ്റോപ്പ് മെമ്മോ

Friday 24 April 2026 12:30 AM IST

മുതലമട: തൃശൂർ മുണ്ടത്തിക്കോട് പടക്ക നിർമ്മാണശാലയിൽ സ്‌ഫോടനമുണ്ടായ സാഹചര്യത്തിൽ മുതലമടയിലെ വെടിമരുന്ന് നിർമ്മാണശാലയ്ക്ക് സ്റ്റോപ്പ് മെമ്മോ പാലക്കാട് ജില്ലാ കളക്ടർ നൽകി. ലൈസൻസി കോട്ടയം സ്വദേശി ബിനോയ് ജേക്കബിനെതിരെ കേസുമെടുത്തു.

പാറമേക്കാവിന്റെ വെടിക്കെട്ട് സാമഗ്രികൾ നിർമ്മിക്കുന്ന മുതലമട വെള്ളാരംകടവിലെ വെടിമരുന്ന് നിർമാണശാലയ്ക്കാണ് കളക്ടറുടെ നിർദ്ദേശ പ്രകാരം ചിറ്റൂർ തഹസിൽദാർ ആർ.രാമചന്ദ്രൻ സ്റ്റോപ്പ് മെമ്മോ നൽകിയത്. കോട്ടയം സ്വദേശി ബിനോയ് ജേക്കബിന്റെ ഉടമസ്ഥതയിലുള്ളതാണിത്. പൊലീസും റവന്യുവകുപ്പും സംയുക്തമായാണ് പരിശോധന നടത്തി സീൽ ചെയ്തത്. അനുവദനീയമായ അളവിൽ കൂടുതൽ വെടിമരുന്നുണ്ടെന്നാണ് അധികൃതർ പറയുന്നത്. പരിശോധനയ്ക്ക് ശേഷമേ എത്രകിലോ വെടിമരുന്ന് സൂക്ഷിച്ചിട്ടുണ്ടെന്ന കാര്യത്തിൽ വ്യക്തതയുള്ളൂ. നിലവിൽ പൊലീസ് കേസെടുത്തിട്ടില്ല. അനധികൃതമായി വെടിമരുന്ന് സൂക്ഷിച്ചിട്ടുണ്ടെന്ന് സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ലൈസൻസി ബിനോയ്‌ക്കെതിരെ കേസെടുത്തിട്ടുണ്ട്.