ഗൗരി വിടപറഞ്ഞു, പ്രിയ പുത്രന്റെ ദുരന്തമറിയാതെ
തൃശൂർ: ' എന്റെ ഗിരി എവിടെ...' ഓർമ്മ വരുമ്പോഴെല്ലാം ഗൗരി ചോദിക്കും. പക്ഷാഘാതം ബാധിച്ച അമ്മയോട് വെടിക്കെട്ട് ദുരന്തത്തിൽ മകനെ കാണാതായെന്ന് എങ്ങനെ പറയും? ഒടുവിൽ, ഗിരിയെ അവസാനമായി ഒരു നോക്കു കാണാനാകാതെ ഗൗരി (74) അന്ത്യശ്വാസം വലിച്ചു.
ചൊവ്വാഴ്ച വൈകിട്ട് മുണ്ടത്തിക്കോട് വെടിക്കെട്ടു പുരയിൽ സഹായിയായി ചെന്നതായിരുന്നു ഗിരി (33). ഗിരിയുടെ തലയോട്ടി മുന്നൂറ് മീറ്ററോളം മാറി കുളക്കരയിൽ ഇന്നലെയാണ് കണ്ടെത്തിയത്. മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.
അതേസമയം,ആശുപത്രിയിലായിരുന്ന ഗൗരിയെ ദുരന്തത്തിന്റെ തലേദിവസമാണ് വീട്ടിൽ കൊണ്ടുവന്നത്. ഗിരിയും സഹോദരൻ ഹരിയും മരുമകൾ ദിവ്യ ഹരിയുമാണ് പരിചരിക്കാനുണ്ടായിരുന്നത്. കിടപ്പുരോഗിയായ അവർ ഇടയ്ക്കിടെ ഗിരിയെ അന്വേഷിച്ചിരുന്നു. അവശതയിലുള്ള അമ്മയെ വിഷമിപ്പിക്കേണ്ടെന്നു കരുതി ദുരന്തവിവരം പറഞ്ഞില്ല. ഗിരി പുറത്തുപോയെന്നും ഉടൻ എത്തുമെന്നും ആശ്വസിപ്പിച്ചു. ഒടുവിൽ...
കോട്ടപ്പുറം പള്ളത്ത് കരുമാലി വീട്ടിൽ പരേതനായ മോഹനന്റെ ഭാര്യയാണ് ഗൗരി. ഇന്നലെ വൈകിട്ട് പാറമേക്കാവ് ശാന്തിഘട്ടിൽ സംസ്‌കാരം നടത്തി. സി.പി.എം കോട്ടപ്പുറം ബ്രാഞ്ച് സെക്രട്ടറിയാണ് ഹരി. മന്ത്രിമാരായ ആർ.ബിന്ദു, വി.എൻ.വാസവൻ, സി.പി.എം ജില്ലാ സെക്രട്ടറി കെ.വി.അബ്ദുൾഖാദർ, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.രവീന്ദ്രൻ തുടങ്ങിയവർ അന്ത്യോപചാരം അർപ്പിച്ചു.
മൂന്ന് പേർക്കായി
തെരച്ചിൽ
ഗിരിയുടെ ദുരന്തം താങ്ങാനാകാതെ വിറങ്ങലിച്ചു നിൽക്കുന്ന കുടുംബത്തിന്റെ വേദന ഗൗരിയുടെ വിയോഗത്തോടെ ഇരട്ടിച്ചു. തിരുവമ്പാടി പൂരം ആഘോഷക്കമ്മിറ്റി അംഗവും കോട്ടപ്പുറം ശിവക്ഷേത്ര ഉപദേശകസമിതി അംഗവുമായിരുന്നു ഗിരി. ദുരന്തത്തിൽ കാണാതായ മൂന്ന് പേർക്കായി തെരച്ചിൽ തുടരുകയാണ്. ദുരന്തസ്ഥലത്ത് വീപ്പയിൽ സൂക്ഷിച്ചിരുന്ന 50 കിലോ അലൂമിനിയം പൗഡർ, ഒരു കിലോ കരിമരുന്ന് ഗുളിക തുടങ്ങിയവ കുണ്ടന്നൂരിലെ മാഗസിനിലേക്ക് മാറ്റി. പത്ത് പേർ മരിച്ചെന്നും നാലു പേരെ കാണാനില്ലെന്നുമാണ് സർക്കാർ സ്ഥിരീകരണം.