ബീച്ച് ഫുഡ്‌ സ്ട്രീറ്റ് മേയറുടെ നേതൃത്വത്തിൽ സന്ദർശിച്ചു

Friday 24 April 2026 12:45 AM IST
food street

കോഴിക്കോട് : ബീച്ചിലെ ഫുഡ് സ്ട്രീറ്റിൽ കോർപ്പറേഷൻ ആരോഗ്യ വിഭാഗം നടത്തിവരുന്ന പരിശോധനയുടെ ഭാഗമായി മേയർ ഒ സദാശിവൻ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. കടകളുടെ വൃത്തി പരിശോധിക്കുകയും ഭക്ഷണം കഴിച്ച ശേഷം പാത്രങ്ങൾ പ്രത്യേക ബിന്നിൽ ഉപയോഗിക്കാൻ നിർദ്ദേശിക്കുകയും പരിസരം വൃത്തിയായി സൂക്ഷിക്കാനും മേയർ കച്ചവടക്കാരോട് നിർദ്ദേശിച്ചു.

ഇന്നലെ രാത്രി ഒൻപതുമണിയോടെയാണ് മേയറും സംഘവും ബീച്ചിലെത്തിയത് .ഡെപ്യൂട്ടിമേയർ ഡോ. എസ്.ജയശ്രീ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ സി.സന്ദേശ്, സുജാത കൂടത്തിങ്കൽ എന്നിവരാണ് സന്ദർശകസംഘത്തിൽ ഉണ്ടായിരുന്നത്. പ്ലാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടിയ ഒരു കടയ്ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി.

കഴിഞ്ഞ ദിവസം കോർപ്പറേഷൻ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ പഴകിയ മാംസം, പച്ചക്കറികൾ, മറ്റു ഭക്ഷണ പദാർത്ഥങ്ങൾ, ഐസ് തുടങ്ങിയവ പിടികൂടിയിരുന്നു. പ്ലാസ്റ്റിക് നെറ്റ് ചാക്കുകളിൽ കെട്ടി സൂക്ഷിച്ച ക്വാളിഫ്ലവറുകൾ പലതും ചീഞ്ഞളിയുകയും . ഐസ് സൂക്ഷിച്ച പെട്ടികൾ പലതും വൃത്തിഹീനവുമായിരുന്നു. ആളുകൾ ഭക്ഷണാവശിഷ്ടങ്ങൾ വലിച്ചെറിഞ്ഞ നിലയിലായിരുന്നു. തുടർന്ന് ആരോഗ്യവിഭാഗം പരിശോധന കർശനമാക്കുകയും നടപടികൾ സ്വീകരിക്കുകയും ചെയ്തു. ഒന്നാം തിയതി മുതൽ മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ വലിയ പിഴ ചുമത്താനും അധികൃതർ തീരുമാനിച്ചിട്ടുണ്ട്.