ബാബ് അൽ മന്ദബ് അടയ്ക്കും, ഹൂതികളുടെ ഭീഷണി
ലോകത്തെ നാലാമത്തെ വലിയ ഷിപ്പിംഗ് റൂട്ട്
സനാ: ഹോർമുസ് കടലിടുക്കിനുമേൽ ഇറാൻ പിടിമുറുക്കുന്നതിനിടെ, ലോകത്തെ നാലാമത്തെ വലിയ ഷിപ്പിംഗ് റൂട്ടായ 'ബാബ് അൽ മന്ദബ്" കടലിടുക്ക് അടയ്ക്കുമെന്ന ഭീഷണിയുമായി യെമനിലെ ഹൂതി വിമതർ. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മേഖലയിലെ സമാധാനം ഇല്ലാതാക്കാൻ ശ്രമിച്ചാൽ ബാബ് അൽ മന്ദബ് അടയ്ക്കുമെന്നും മനുഷ്യരാശി ഒന്നിച്ച് വിചാരിച്ചാലും പിന്നെ തുറക്കാനാകില്ലെന്നും ഹൂതികൾ ഭീഷണിമുഴക്കി. ബാബ് അൽ മന്ദബിനെ പിടിച്ചെടുക്കാൻ ആരെങ്കിലും ശ്രമിച്ചാൽ അന്താരാഷ്ട്ര സുരക്ഷ അപകടത്തിലാകുമെന്നും മുന്നറിയിപ്പ് നൽകി.
കടലിലൂടെ കയറ്റുമതി ചെയ്യുന്ന എണ്ണയുടെ 12% കടന്നുപോകുന്നത് ബാബ് അൽ മന്ദബ് വഴിയാണ്. ഇവിടം അടച്ചാൽ നിലവിലെ ഊർജ പ്രതിസന്ധി രൂക്ഷമാകും. ഹൂതികൾക്ക് ശക്തമായ സ്വാധീനമുള്ള മേഖലയായ ഇവിടെ, നേരത്തെ കപ്പലുകൾക്ക് നേരെ വ്യോമാക്രമണങ്ങളുണ്ടായിട്ടുണ്ട്. യുദ്ധസാഹചര്യത്തിൽ ഇതുവഴിയുള്ള ഗതാഗതം പ്രധാന ഷിപ്പിംഗ് കമ്പനികൾ നിറുത്തിവച്ചിരിക്കുകയാണ്.
ബാബ് അൽ മന്ദബ്
ചെങ്കടലിനെയും ഏഥൻ ഉൾക്കടലിനേയും ബന്ധിപ്പിക്കുന്നു
അറേബ്യൻ ഉപദ്വീപിലെ യെമനും ഹോൺ ഒഫ് ആഫ്രിക്കയിലെ ജിബൂട്ടി, എറിത്രിയ എന്നിവയ്ക്കും മദ്ധ്യേ
ഇന്ത്യൻ മഹാസമുദ്രത്തിൽ നിന്ന് മെഡിറ്ററേനിയൻ കടലിലേക്ക് എത്താനുള്ള എളുപ്പ വഴി
ഇന്ത്യയെ അടക്കം ബാധിക്കും
1.ബാബ് അൽ മന്ദബ് അടച്ചാൽ ഏഷ്യയ്ക്കും യൂറോപ്പിനുമിടയിലെ സൂയസ് കനാൽ വഴിയുള്ള എണ്ണ, വാതക വ്യാപാരം നിലയ്ക്കും. ഇന്ത്യയെ അടക്കം ഗുരുതരമായി ബാധിക്കും
2.ഹോർമുസ് പ്രതിസന്ധി മറികടക്കാൻ സൗദി അറേബ്യ, ചെങ്കടൽ തീരത്തേക്ക് പൈപ്പ് ലൈനിലൂടെ എണ്ണയെത്തിച്ച് ഏഥൻ ഉൾക്കടൽ വഴി ഏഷ്യൻ മാർക്കറ്റുകളിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്. ബാബ് അൽ മന്ദബ് അടച്ചാൽ ഇതു താറുമാറാകും. സൗദിയിൽ നിന്നുള്ള എണ്ണക്കപ്പലുകൾ ചെങ്കടലിനു വടക്ക് ഭാഗത്തേക്ക് നീങ്ങി, സൂയസ് കനാൽ കടന്ന് ആഫ്രിക്കയുടെ തെക്കേ അറ്റം ചുറ്റി ഏഷ്യയിലേക്ക് കടക്കേണ്ടിവരും. ഇത് ദൈർഘ്യവും ചെലവും ഏറിയത്.