കാലടിയിലെ കോളേജ് വിദ്യാർത്ഥിനിയുടെ മരണം; ആൺസുഹൃത്തിന്റെ പങ്ക് അന്വേഷിക്കണമെന്ന് കുടുംബം

Friday 24 April 2026 7:46 AM IST

കൊച്ചി: എറണാകുളം കാലടിയിൽ കോളേജ് വിദ്യാർത്ഥിനിയെ പെരിയാറിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം പൊലീസിൽ പരാതി നൽകി. ആത്മഹത്യയെന്നാണ് പൊലീസ് നിഗമനമെങ്കിലും സംഭവത്തിൽ കുട്ടിയുടെ ആൺസുഹൃത്തിന്റെ പങ്കടക്കം അന്വേഷിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. കുട്ടിയുടെ മൊബൈൽ ഫോൺ കണ്ടെത്തിയാൽ മരണകാരണത്തെക്കുറിച്ച് കൂടുതൽ വ്യക്തതയുണ്ടാകുമെന്നും കുടുംബം പറയുന്നു.

ഇക്കഴിഞ്ഞ 20-ാം തീയതി രാവിലെ കാലടി ചെങ്ങൽ റെയിൽവേ മേൽപ്പാലത്തിനുമുകളിൽ വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളേജിലെ ബിഎ ഹിസ്റ്ററി വിദ്യാർത്ഥിനി അഞ്ജനയുടെ മൃതദേഹമാണ് കണ്ടെത്തിയത്. വിദ്യാർത്ഥിനി ആറ്റിലേക്ക് ചാടി ജീവനൊടുക്കിയെന്നാണ് പൊലീസ് നിഗമനം. എന്നാൽ, മകൾക്ക് ആത്മഹത്യ ചെയ്യേണ്ട സാഹചര്യങ്ങളില്ലായിരുന്നെന്നാണ് അമ്മ ബിന്ദു പറയുന്നത്. മകൾ പുഴയിലേക്ക് വീഴുന്ന സമയത്ത് ആൺസുഹൃത്ത് ഒപ്പം ഉണ്ടായിരുന്നോയെന്ന സംശയവും കുടുംബത്തിനുണ്ട്. അഞ്ജനയുടെ കൈവശമുണ്ടായിരുന്ന മൊബൈൽ ഫോൺ കണ്ടെത്തണമെന്നും കുടുംബം ആവശ്യപ്പെടുന്നു.

ആൺസുഹൃത്തുമായുള്ള ബന്ധം ഇനിയും തുടരാനാകില്ലെന്ന് മരണത്തിന് മുൻപുള്ല ദിവസങ്ങളിൽ അഞ്ജന പറഞ്ഞിരുന്നതായി കൂട്ടുകാരിൽ ചിലർ കുടുംബത്തിന് വിവരം നൽകി. അഞ്ജന പുഴയിൽ വീണ സമയത്ത് പാലത്തിൽനിന്നൊരാൾ ഓടിരക്ഷപ്പെട്ടത് കണ്ടതായി നാട്ടുകാരിൽ ചിലരും കുടുംബത്തോട് പറഞ്ഞു. ഇതെല്ലാം മുൻനിർത്തിയാണ് കുടുംബത്തിന്റെ പരാതി. സംഭവത്തിന്റെ എല്ലാ വശങ്ങളും പരിശോധിക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു.