പാമ്പ് കടിയേറ്റുള്ള മരണങ്ങൾ തടയാൻ കർമ്മ പദ്ധതിയുമായി വനംവകുപ്പ്; സജീവമായി സർപ്പവോളണ്ടിയർമാർ
തിരുവനന്തപുരം: സംസ്ഥാനത്ത് പാമ്പ് കടിയേറ്റുള്ള മരണങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ കർമ്മ പദ്ധതിയുമായി വനംവകുപ്പ്. പരിശീലനം നേടിയ വോളണ്ടിയർമാരുടെ സേവനം പഞ്ചായത്ത് തലത്തിൽ ഉപയോഗപ്പെടുത്താൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ നിർദേശം നൽകി. പാമ്പുകളെ പിടിച്ച് സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റാൻ 24 മണിക്കൂറും ഇവരുടെ സേവനം ഉപയോഗപ്പെടുത്താം. വനംവകുപ്പിന്റെ സർപ്പ ആപ്പുവഴിയും വോളണ്ടിയർമാരുടെ സേവനം ഉറപ്പുവരുത്താനാകും. പാമ്പുകടിയേൽക്കാതിരിക്കാൻ പാലിക്കേണ്ട മുൻകരുതലുകളെപ്പറ്റി എല്ലാ പഞ്ചായത്തുകളിലും വോളണ്ടിയർമാരുടെയും വനപാലകരുടെയും നേതൃത്വത്തിൽ ബോധവൽക്കരണം നടത്തും.
ഉയർന്ന ചൂട് രേഖപ്പെടുത്തുന്ന സാഹചര്യത്തിൽ ഇഴജന്തുക്കൾ മാളം വിട്ടിറങ്ങാനുള്ള സാദ്ധ്യത കൂടുതലാണ്. വീടിന് സമീപമുള്ള പൊന്തക്കാടുകൾ, മാളങ്ങൾ, വിള്ളലുകൾ തുടങ്ങിയവ നീക്കം ചെയ്യണമെന്നും ഇര തേടി പാമ്പുകളെത്താതിരിക്കാനായി പരിസരശുചിത്വം പാലിക്കണമെന്നും ചീഫ് വൈൽഡ് ലൈഫ് വാർഡൻ അറിയിച്ചു. ഒഴിഞ്ഞുകിടക്കുന്ന പറമ്പുകളിലെയും മറ്റും കുറ്റിക്കാടുകൾ വെട്ടിത്തെളിക്കുന്നതിനായി ജില്ലാതല സമിതികൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും വനംവകുപ്പ് അറിയിച്ചു.
അതേസമയം, ഇക്കഴിഞ്ഞ തിങ്കളാഴ്‌ച പാമ്പ് കടിയേറ്റ് മരിച്ച അൽജോയുടെ വീട്ടിൽനിന്നും വീണ്ടും പാമ്പിനെ കണ്ടെത്തി. ഇതോടെ വീട്ടിൽ നിന്നും ആകെ അഞ്ച് ശംഖുവരയൻ കുഞ്ഞുങ്ങളെയാണ് കണ്ടെത്തിയത്. വീട്ടിൽ ഇനിയും പാമ്പിൻകുഞ്ഞുങ്ങളുണ്ടോയെന്ന് കണ്ടെത്തുന്നതിനായി പരിശോധനകൾ നടക്കുന്നുണ്ട്. ഇന്നലെ രണ്ട് പേർക്കാണ് പാമ്പ് കടിയിയേറ്റ് ജീവൻ നഷ്‌ടമായത്. ഇന്നലെ പുലർച്ചെ ഉറക്കത്തിനിടയിലാണ് ചിറയിൻകീഴ് അഴൂരിൽ എട്ടുവയസുകാരൻ ദിക്ഷലിന് പാമ്പ് കടിയേറ്റത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചിറയിൻ കീഴ് താലൂക്ക് ആശുപത്രിയിൽ കുട്ടിക്ക് മതിയായ ചികിത്സ നൽകിയില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. സംഭവത്തിൽ ആശുപത്രി സൂപ്രണ്ട് ഡിഎംഒയ്‌ക്ക് റിപ്പോർട്ട് സമർപ്പിച്ചു.
ബന്ധുവീട്ടിൽ സൽക്കാരത്തിനുപോയി മടങ്ങുന്നവഴിയാണ് കായംകുളത്ത് യുവതിക്ക് പാമ്പുകടിയേറ്റത്. കായംകുളം ചേരാവള്ളി വടക്കേത്തോപ്പിൽ സെലീന (43) ആണ് മരിച്ചത്.