എറണാകുളത്ത് കടുത്ത ചൂടിൽ ബൈക്കിന്റെ സീറ്റ് കത്തി, കോഴിക്കോട്ട് കനത്ത വേനൽമഴ

Friday 24 April 2026 4:18 PM IST

കൊച്ചി: വെയിലത്ത് പാർക്ക്ചെയ്തിരുന്ന ബൈക്കിന്റെ സീറ്റ് കനത്തചൂടിൽ കത്തിനശിച്ചു. പഴങ്ങനാട് സമരിറ്റൻ ആശുപത്രിക്ക് മുന്നിലായിരുന്നു സംഭവം. സീറ്റിന്റെ അപ്ഹോൾസ്റ്ററി ഏറക്കുറെ മുഴുവനായും കത്തിനശിച്ച നിലയിലാണ്. ഉച്ചയോടെ സീറ്റിൽ തീ പടരുന്നത് കണ്ട സെക്യൂരിറ്റി ജീവനക്കാരാണ് തീയണച്ചത്. ബൈക്കിന്റെ മറ്റുഭാഗങ്ങളിലേക്ക് തീ പടരാത്തതിനാൽ വൻ ദുരന്തം ഒഴിവാകുകയായിരുന്നു. സമീപത്ത് മറ്റ് നിരവധി ബൈക്കുകൾ പാർക്ക് ചെയ്തിരുന്നു.

കരിമുകൾ സ്വദേശി അയ്യപ്പൻ എന്നയാളുടെ പേരിൽ രജിസ്റ്റർ ചെയ്ത ബൈക്കിനാണ് തീ പിടിച്ചത്. പാർക്കിംഗ് സ്ഥലത്ത് ബൈക്ക് നിറുത്തിയിട്ടശേഷം ഇയാൾ മറ്റൊരിത്തേക്ക് പാേയതായിരുന്നു. കടുത്ത ചൂടുമൂലം സീറ്റ് കത്തിയെന്നാണ് ഇപ്പോഴത്തെ നിഗമനം. തീപിടിക്കാനുള്ള കാരണം വ്യക്തമാകാൻ പൊലീസ് കൂടുതൽ പരിശോധന നടത്തുകയാണ്.

അതേസമയം തൃശൂർ, പാലക്കാട് ജില്ലകളിൽ ഉഷ്ണതരംഗ സാദ്ധ്യതാ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് അധികൃതർ. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജാഗ്രതാ നിർദ്ദേശം നൽകി. മ​റ്റ് ജില്ലകളിലും ഉയർന്ന താപനില തുടരുകയാണ്. മ​റ്റ് ജില്ലകളിലും സാധാരണയെക്കാൾ 4 മുതൽ 5 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരുന്ന സാഹചര്യം തുടരുകയാണ്.

അതിനിടെ കനത്ത ചൂടിന് ആശ്വാസമായി കോഴിക്കോട് ജില്ലയിൽ വ്യാപകമായി വേനൽമഴ പെയ്യുകയാണ്. മഴ പലയിടത്തും നാശനഷ്ടങ്ങൾ ഉണ്ടാക്കിയെന്നും റിപ്പോർട്ടുണ്ട്. ഇന്നലെ തിരുവനന്തപുരത്തും മഴ പെയ്തിരുന്നു.