തോറ്റിട്ടും ക്യാപ്‌ടന് കുലുക്കമില്ല;​ ഗാലറിയിൽ കാമുകിയോട് പഞ്ചാരയടിച്ച് ഹാ‌ർദിക്,​ ​ വിമർശനവുമായി ആരാധകർ

Friday 24 April 2026 10:03 PM IST

മുംബയ്: സ്വന്തം തട്ടകമായ വാംഖഡെ സ്റ്റേഡിയത്തിൽ നാണംകെട്ട തോൽവിയാണ് കഴിഞ്ഞ ദിവസം മുംബയ് ഇന്ത്യൻസ് ഏറ്റുവാങ്ങിയത്. ഐപിഎൽ ചരിത്രത്തിൽ റൺസ് അടിസ്ഥാനത്തിൽ മുംബയ്യുടെ ഏറ്റവും വലിയ തോൽവിയായിരുന്നു ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ സംഭവിച്ചത്. 103 റൺസിന്ചെന്നൈ മുംബയ്‌യെ ഓൾഔട്ടാക്കുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ചെന്നൈ, മലയാളി താരം സഞ്ജു സാംസണിന്റെ വെടിക്കെട്ട് സെഞ്ച്വറിയുടെകരുത്തിലാണ് 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 207 റൺസ് അടിച്ചുകൂട്ടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ മുംബൈയ്ക്ക് തുടക്കം മുതൽ പിഴച്ചിരുന്നു. 19 ഓവറിൽ 104 റൺസിന് മുംബയ് പോരാട്ടം അവസാനിച്ചു. ഇതോടെ ഏഴ് മത്സരങ്ങളിൽ നിന്ന് രണ്ട് ജയം മാത്രം സ്വന്തമായുള്ള മുംബയ് പോയിന്റ് പട്ടികയിൽ എട്ടാം സ്ഥാനത്തായി.

ക്യാപ്ടൻ എന്ന നിലയിലും പ്ലെയർ എന്ന നിലയിലും ഹാർദിക് പരാജയമാണെന്നാണ് മുംബയ് ആരാധകർ സോഷ്യൽ മീഡിയിൽ വിമ‌ർശിക്കുന്നത്. മത്സരത്തിൽ രണ്ട് ഓവർ മാത്രം പന്തെറിഞ്ഞ ഹാർദിക്, 38 റൺസ് വഴങ്ങി. വിക്കറ്റും എടുക്കാനായില്ല. ബാറ്റ് ചെയ്യുമ്പോൾ ഒരു റൺസെടുത്ത് കൂടാരം കയറി. ഇപ്പോഴിതാ മത്സരത്തിനുശേഷം ഗാലറിയിലുണ്ടായിരുന്ന കാമുകി മഹിക ശർമയുമായി ഹാർദിക് നടത്തിയ ആംഗ്യമാണ് സോഷ്യൽ മീഡിയയിൽ ആരാധകർക്കിടയിൽ ചർച്ചയാകുന്നത്.

'ഉറങ്ങുമോ?', 'പിന്നീട് വിളിക്കാം' എന്ന രീതിയിലുള്ള ഹാർദിക്കിന്റെ ആംഗ്യങ്ങൾക്കും അതിനോടുള്ള മഹികയുടെ ചിരിച്ചുകൊണ്ടുള്ള പ്രതികരണത്തിനുമെതിരെ കടുത്ത ഭാഷയിലാണ് ആരാധകർ പ്രതികരിച്ചത്. മകൻ അഗസ്ത്യയും മഹികയ്‌ക്കൊപ്പം ഗാലറിയിലുണ്ടായിരുന്നു. ജസ്പ്രീത് ബുമ്രയുടെ ഭാര്യ സഞ്ജന ഗണേശൻ, ദീപക് ചാഹറിന്റെ സഹോദരി മാലതി എന്നിവർ തോൽവിയുടെ നിരാശയിൽ ഗാലറിയിൽ ഇരിക്കുമ്പോഴാണ് ക്യാപ്ടന്റെ പഞ്ചാരയടി എന്നായിരുന്നു വിമർശകരുടെ പക്ഷം. ടീമിന്റെ പരാജയത്തിൽ ഗൗരവമില്ലാത്ത പെരുമാറ്റമാണ് ക്യാപ്ടന്റേതെന്നും വ്യക്തിപരമായ കാര്യങ്ങൾ ഗ്രൗണ്ടിലേക്ക് വലിച്ചിഴയ്ക്കുകയാണെന്നും ആരാധകർ ആരോപിച്ചു. ഏപ്രിൽ 29ന് സൺറൈസേഴ്സ് ഹൈദരാബാദിനെതിരെയാണ് മുംബയ്‌യുടെ അടുത്ത മത്സരം. പരാജയ ഭാരത്തിൽ മുങ്ങി നിൽക്കുന്ന മുംബയ്ക്ക് അടുത്ത മത്സരത്തിലെങ്കിലും തിരിച്ചുവരാൻ കഴിയുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.