പോടാ പുല്ലേ മുമ്പും പറഞ്ഞിട്ടുണ്ട്:ശ്രീലേഖ

Saturday 25 April 2026 12:33 AM IST

തിരുവനന്തപുരം: ബി.ജെ.പിയുടെ നേതൃത്വത്തിൽ നടത്തിയ പൊലീസ് സ്റ്റേഷന്‍ ഉപരോധത്തിനിടെ ‘പോടാ പുല്ലേ പൊലീസേ’ എന്ന മുദ്രാവാക്യം ഏറ്റുവിളിച്ചതിനെ ന്യായീകരിച്ച് മുന്‍ ഡി.ജി.പി ആർ.ശ്രീലേഖ. പൊലീസിലിരുന്നപ്പോൾ തെറ്റുകൾ ചെയ്തുകൂട്ടുന്ന ഉദ്യോഗസ്ഥരെ ‘പോടാ പുല്ലേ’ എന്ന് പലപ്പോഴും മുഖത്തുനോക്കി വിളിച്ചിട്ടുണ്ടെന്ന് സമൂഹമാധ്യമത്തിൽ കുറിച്ചു. ഡി.ജി.പി റാങ്ക് വഹിച്ച ശ്രീലേഖ പൊലീസിനെതിരെ പ്രകോപനപരമായ മുദ്രാവാക്യം ഏറ്റുവിളിച്ചതിൽ സേനയ്ക്കുള്ളിൽ പ്രതിഷേധം ഉയരുന്നതിനിടെയാണ് ഈ പ്രതികരണം. ഇന്നലെ മന്ത്രി വി.ശിവൻ കുട്ടിയും ശ്രീലേഖയെ വിമർശിച്ചിരുന്നു. വട്ടിയൂർക്കാവ് എസ്.എച്ച്.ഒയോട് അവധിയിൽ പ്രവേശിക്കാൻ നിർദേശിച്ചതിൽ ഡി.ജി.പിക്കും പൊലീസ് കമ്മിഷണർക്കും ശ്രീലേഖ നന്ദി പറഞ്ഞു. ബി.ജെ.പി പൊലീസ് സംഘർഷത്തിനു പിന്നാലെ വട്ടിയൂർക്കാവ് സ്റ്റേഷനിലേക്കു മഹിളാ മോർച്ച പ്രവർത്തകർ നടത്തിയ മാർച്ചിലായിരുന്നു ശ്രീലേഖയുടെ മുദ്രാവാക്യം വിളി.