യു.പി.ഇ.എസ് ഡെറാഡൂണും ഓപ്പൺ എ.ഐയുമായി സഹകരണം

Saturday 25 April 2026 12:13 AM IST

കൊച്ചി: ഡെറാഡൂണിലെ യു.പി.ഇ.എസ് 'എ.ഐ ഫസ്റ്റ്' സർവകലാശാലയായി മാറുന്നു. നിർമ്മിതബുദ്ധി പഠനത്തിന്റെ അടിസ്ഥാനമാക്കി മാറ്റുന്നതിന്റെ ഭാഗമായി ഓപ്പൺ എ.ഐയുമായി സഹകരിച്ച് ക്യാമ്പസിൽ ചാറ്റ്ജിപിറ്റി എഡ്യു നടപ്പാക്കി. ഇതോടെ 19,100ൽ അധികം വിദ്യാർത്ഥികൾക്കും 1,500ലേറെ അദ്ധ്യാപകർക്കും നൂതന എ.ഐ ടൂളുകൾ സൗജന്യമായി ലഭ്യമാകും. 2026-27 അദ്ധ്യയന വർഷത്തെ വിവിധ പ്രോഗ്രാമുകളിലേക്കുള്ള അപേക്ഷകൾ ക്ഷണിച്ചതായും അധികൃതർ അറിയിച്ചു.

കേരളത്തിലെ ഡിജിറ്റൽ അഭിലാഷങ്ങൾക്കും ഐ.ടി വിഷൻ 2031നും അനുസൃതമായി സാങ്കേതിക വിദ്യാഭ്യാസത്തിനുള്ള വർദ്ധിച്ചുവരുന്ന ആവശ്യം പരിഗണിച്ചാണ് ഈ പുനരാവിഷ്‌ക്കാരം. കെ.ഇ.എ.എം 2025ൽ 1.2 ലക്ഷത്തിലധികം വിദ്യാർത്ഥികൾ പങ്കെടുത്തതും കമ്പ്യൂട്ടർ സയൻസിനുള്ള ഉയർന്ന ഡിമാൻഡും തൊഴിൽ വിപണിയിലെ എ.ഐ സ്വാധീനവും കണക്കിലെടുത്താണ് യു.പി.ഇ.എസ് പാഠ്യപദ്ധതി പരിഷ്‌ക്കരിച്ചത്.

30ലധികം എ.ഐ അധിഷ്ഠിത പ്രോഗ്രാമുകൾ സർവകലാശാല വാഗ്ദാനം ചെയ്യുന്നു. ഐ.ബി.എം, എ.ഡബ്ല്യു.എസ്, സിസ്‌കോ, ഗൂഗിൾ ജി.ഡി.ജി എന്നിവയുമായി സഹകരിച്ചാണ് പാഠ്യപദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ബജാജ് ഓട്ടോയുമായി ചേർന്ന് മെക്കാട്രോണിക്‌സ്, റോബോട്ടിക്സ് മേഖലകളിൽ പരിശീലനത്തിനായി ബെസ്റ്റ് സെന്ററും സ്ഥാപിച്ചു.

ഭാവി സാങ്കേതികവിദ്യയുമായി ഇഴചേർന്ന് വിദ്യാഭ്യാസ രംഗം പുരോഗമിക്കുമ്പോൾ കേരളം പോലുള്ള വിപണികളിൽ എ.ഐ, ഹെൽത്ത്കെയർ ടെക്നോളജി എന്നിവയ്ക്കുള്ള ഡിമാൻഡ് വർദ്ധിക്കുകയാണെന്നും യു.പി.ഇ.എസ് പ്രോ വൈസ് ചാൻസലർ ഡോ.ജയശങ്കർ വാര്യർ പറഞ്ഞു. വിദ്യാർത്ഥികൾക്ക് വ്യക്തമായ തൊഴിൽ ഫലങ്ങൾ ഉറപ്പാക്കുന്ന ഇക്കോസിസ്റ്റമാണ് ഒരുക്കിയിട്ടുള്ളതെന്ന് സ്‌കൂൾ ഓഫ് കമ്പ്യൂട്ടർ സയൻസ് സീനിയർ ഡയറക്ടർ രാജീവ് നന്ദ്വാനി വ്യക്തമാക്കി.