അവധിക്കാല വിൽപ്പനയ്ക്കായി കോഴിക്കോട്ടേക്ക് ലഹരിയൊഴുക്ക്
2 ദിവസത്തിനിടെ പിടികൂടിയത് 3.5 കിലോ എം.ഡി.എം.എ
ലക്ഷ്യം വയ്ക്കുന്നത് വിദ്യാർത്ഥികളെയും യുവാക്കളെയും
കോഴിക്കോട്: അവധിക്കാലത്ത് വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് കോഴിക്കോട്, മലപ്പുറം ജില്ലകളിലേക്ക് എം.ഡി.എം.എ ഒഴുകുന്നു. രണ്ട് ദിവസത്തിനിടെ മാത്രം പിടികൂടിയത് മൂന്നര കിലോയോളം എം.ഡി.എം.എ. യുവാക്കളെയും ലക്ഷ്യം വെച്ചാണ് ലഹരിയെത്തുന്നത്.
അവധിക്കാലം ലക്ഷ്യമിട്ട് വിദ്യാർത്ഥികൾക്കിടയിൽ വിൽക്കാനാണ് ലഹരിയെത്തിച്ചതെന്ന് ഇതുവരെ പിടിയിലായ ഒമ്പതു പേരും പൊലീസിനോടും എക്സെെസിനോടും പറഞ്ഞു. പ്രധാനമായും ബംഗളൂരുവിൽ നിന്നാണ് എം.ഡി.എം.എ കൊണ്ടുവരുന്നത്. മൊത്തമായി കൊണ്ടുവന്ന് ചെറിയ പായ്ക്കറ്റുകളാക്കി വിൽക്കുകയാണ് ചെയ്യുന്നത്. പിടിയിലായ പലരും ലഹരി ഉപയോഗിക്കുന്നവരാണ്. മറ്റു ചിലർ കാരിയർമാരാണ്. ഇവരിൽ യുവതികളും പെടുന്നു. പന്തീരാങ്കാവിൽ പിടിയിലായതിൽ താമരശ്ശേരി സ്വദേശിയും സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറുമായ ഫാത്തിമ നസ്രിൻ ഉണ്ടായിരുന്നു. വലിയ തുക പ്രതിഫലം ലഭിക്കുന്നതിനാൽ പലരും ലഹരി മാഫിയയുടെ കെണിയിൽ വീഴുന്നു. ലഹരി ഉപയോഗിച്ചു തുടങ്ങിയാൽ അതിൽ നിന്ന് രക്ഷയുണ്ടാകില്ലെന്ന് എക്സെെസ് അധികൃതർ പറയുന്നു. സ്കൂളുകളും കോളേജുകളിൽ കേന്ദ്രീകരിച്ചും ലഹരിമാഫിയ വൻതോതിൽ വിൽപ്പന നടത്തിയിരുന്നു. അവധിക്കാലമായതോടെ ഇവിടങ്ങളിലെ വിൽപ്പന മറ്റിടങ്ങളിലേക്ക് വ്യാപിപ്പിച്ചിരിക്കുകയാണ്. ഒറ്റ ദിവസം കൊണ്ട് വിൽപ്പന ലക്ഷ്യമിട്ടാണ് മലപ്പുറം കൊണ്ടോട്ടി സ്വദേശി ഷഫീക്ക് മൂന്ന് കിലോയിലധികം എം.ഡി.എം.എ കൊണ്ടുവന്നതെന്ന് എക്സെെസിനോട് പറഞ്ഞിരുന്നു.
2 ദിവസത്തിനിടെ പിടികൂടിയ എം.ഡി.എം.എ
പന്തീരാങ്കാവിൽ നിന്ന്..... 3.3 കിലോ
ചെറുവണ്ണൂരിൽ നിന്ന്..... 122.72 ഗ്രാം
ഉള്ള്യേരിയിൽ നിന്ന്.....11.83 ഗ്രാം
കഞ്ചാവ്
ഉള്ള്യേരിയിൽ നിന്ന് .....5.44 ഗ്രാം
ലഹരിക്കടത്തിൽ പിടിയിലായ ഷെഫീക്ക് മുമ്പ് നിലമ്പൂരിൽ നിന്ന് രക്ഷപ്പെട്ട പ്രതി
എക്സെെസിനെ വെട്ടിച്ചു കടന്നത് 2023 ൽ
കോഴിക്കോട്: മൂന്നു കോടി രൂപയുടെ ലഹരിമരുന്നുമായി വ്യാഴാഴ്ച പന്തീരാങ്കാവിൽ പിടിയിലായ മലപ്പുറം കൊണ്ടോട്ടി സ്വദേശി ഷഫീക്ക് (35) 2023ൽ എക്സെെസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട പ്രതി. 44 ഗ്രാം എം.ഡി.എം.എയുമായി നിലമ്പൂർ എക്സെെസ് അധികൃതർ പിടികൂടിയിരുന്നു. അന്ന്ഷെഫീക്കിനൊപ്പം മറ്റു രണ്ടുപേർ കൂടി പിടിയിലായിരുന്നു. ഇവരിൽ നിന്ന് എം.ഡി.എം.എ കണ്ടെടുത്തക്കുന്നതിനിടെയാണ് സംഭവ സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടത്. തുടർന്ന് ഒളിവിലായിരുന്ന ഷഫീക്കിനെ രാജസ്ഥാനിൽ നിന്ന് 3.3 കിലോ എം.ഡി.എം.എയുമായി കാറിൽ വരുമ്പോൾ പന്തീരാങ്കാവിൽ നിന്ന് പിടികൂടുകയായിരുന്നു. താമരശ്ശേരി അടിവാരം സ്വദേശിയും സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും ഷഫീക്കിന്റെ സുഹൃത്തുമായ ഫാത്തിമ നസ്രീനും പിടിയിലായിരുന്നു. നിലമ്പൂർ കേസിൽ ഷെഫീക്കിന്റെ അറസ്റ്റ് രേഖപ്പെടുത്തി മഞ്ചേരി കോടതിയിൽ ഹാജരാക്കും. പന്തീരാങ്കാവ് കേസിലെ തുടർനടപടികളുമുണ്ടാകും. രാജസ്ഥാനിൽ നിന്നാണ് എം.ഡി.എം.എ കൊണ്ടുവന്നതെന്നാണ് ഷെഫീക്ക് എക്സെെസിനോട് പറഞ്ഞത്. സാധാരണ ബംഗളൂരു, ഡൽഹി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാണ് കൊണ്ടുവരാറുള്ളത്. ഇവിടങ്ങളിൽ എക്സെെസിന്റെയും പൊലീസിന്റെയും പരിശോധന കർശനമാക്കിയതിനെ തുടർന്ന് ലഹരിമാഫിയ രാജസ്ഥാനിലേക്ക് താവളം മാറ്റിയതായി സംശയമുണ്ട്.
അന്വേഷണം രാജസ്ഥാനിലേക്കും
പന്തീരാങ്കാവിൽ പിടികൂടിയ എം.ഡി.എം.എയുടെ ഉറവിടവും വിൽപ്പനരീതിയും മറ്റുമറിയാൻ രാജസ്ഥാനിലേക്കും എക്സെെസ് സംഘം അന്വേഷണം വ്യാപിപ്പിക്കും. ഫെഫീക്കിനെയും കൊണ്ട് രാജസ്ഥാനിൽ തെളിവെടുപ്പിന് കൊണ്ടുപോകുന്നതും പരിഗണിക്കുന്നുണ്ട്. എന്നാൽ ഒരുതവണ എക്സെെസ് പിടിയിൽ നിന്ന് രക്ഷപ്പെട്ടതിനാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുത്തിട്ടില്ല. ഷെഫീക്ക് ലഹരി ഉപയോഗിക്കുന്നയാളാണ്. ഫാത്തിമ നസ്രീൻ ഉപയോഗിക്കുന്നതായി വിവരമില്ല. അതേസമയം ലഹരിക്കടത്തിനെന്ന് അറിഞ്ഞുകൊണ്ടാണ് സുഹൃത്ത് ഷെഫീക്കിനൊപ്പം പോയത്. ചേലേമ്പ്ര സ്വദേശി ഫാറൂക്കിന്റെ കാർ പ്രതിദിനം 3,500 രൂപയ്ക്ക് വാടകക്കെടുത്തായിരുന്നു ലഹരിക്കടത്ത്. യുവതിയുള്ളതിനാൽ കൂടുതൽ പരിശോധനയുണ്ടാകില്ലെന്ന് ഷെഫീക്ക് കരുതി. ലഹരിയെത്തുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
വിൽപ്പനയ്ക്ക് എത്തിച്ച എം.ഡി.എം.എ യുമായി 5 യുവാക്കൾ പിടിയിൽ
കോഴിക്കോട്: വിൽപ്പനക്കെത്തിച്ച 122.72 ഗ്രാം എം.ഡി.എം.എയും മയക്കുമരുന്ന് വിറ്റ് കിട്ടിയ 10,300 രുപയുമായി യുവാക്കൾ പിടിയിൽ. ഫറോക്ക് ചന്ത വണ്ടിത്തെടി വീട്ടിൽ ആഷിക്. വി (31), കോഴിക്കോട് മുഖദാർ ആമിനാസ് വീട്ടിൽ മുഹമ്മദ് ആദിൽ (27), ചെറുവണ്ണൂർ മധുര ബസാർ അരീക്കാടൻ വീട്ടിൽ ജാസിർ. എ (27), ചെറുവണ്ണൂർ കുമ്മനപാടം കവുങ്ങിൻ തോടൻ വീട്ടിൽ മുഹമ്മദ് ജാസിർ കെ.ടി (22), ഒളവണ്ണ പയ്യടിത്താഴം വീട്ടിൽ മൻസൂർ പി.ടി (36) എന്നിവരാണ് പിടിയിലായത്. കോഴിക്കോട് സിറ്റി നാർക്കോട്ടിക് അസി.കമ്മിഷണർ അബ്ദുൾ കരീമിന്റെ നേതൃത്വത്തിലുള്ള സിറ്റി ഡാൻസാഫും നല്ലളം ഇൻസ്പെക്ടർ ബിജു പ്രകാശിന്റെ നേതൃത്വത്തിലുള്ള പൊലീസും ചേർന്നാണ് പിടികൂടിയത്. ചെറുവണ്ണൂർ മധുരബസാറിലെ ജീവ ബേക്കേഴ്സ് ആന്റ് കൂൾബാറിന്റെ മുൻവശത്തുള്ള കെട്ടിടത്തിൽ വച്ച് മയക്കുമരുന്ന് സഹിതമാണ് പിടികൂടിയത്. ചെരുപ്പ് ഗോഡൗണായി പ്രവർത്തിക്കുന്ന ഈ കെട്ടിടത്തിൽ വെച്ച് എം.ഡി.എം.എ ചെറിയ പായ്ക്കറ്റുകളാക്കി ഫറോക്ക്, ബേപ്പൂർ, മാങ്കാവ്, പന്തീരങ്കാവ്, രാമനാട്ടുകര എന്നിവടങ്ങളിലെ യുവാക്കൾക്കും വിദ്യാർത്ഥികൾക്കുമാണ് വിറ്റിരുന്നത്. ലഹരിയെത്തിച്ചത് സ്കൂൾ അവധിക്കാലം ലക്ഷ്യമാക്കിയാണ്. പ്രതികൾ സ്ഥിരം മയക്കുമരുന്ന് വിൽപ്പനക്കാരാണ്. ബംഗളൂരുവിലെ മയക്കുമരുന്ന് മൊത്തവിൽപ്പനക്കാരിൽ നിന്നും 100, 200 ഗ്രാമുകളായി വാങ്ങി ഒരു ഗ്രാം, രണ്ട് ഗ്രാം പായ്ക്കറ്റുകളാക്കിയാണ് വിൽക്കുന്നത്. യുവാക്കൾക്കും, വിദ്യാർത്ഥികൾക്കും ചെരുപ്പ് ഗോഡൗണിൽ വെച്ച് മയക്കുമരുന്ന് ഉപയോഗിക്കാനുള്ള സൗകര്യവും ഒരുക്കിക്കൊടുത്തിരുന്നു. പ്രതികൾക്ക് കോഴിക്കോട് ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി ലഹരിയുപയാേഗത്തിനും മറ്റും നിരവധി കേസുണ്ട്. മയക്കുമരുന്നിന്റെ ഉറവിടത്തെ പറ്റിയും മറ്റും കൂടുതൽ അന്വേഷിക്കുകയാണ് പൊലീസ്.