വരൾച്ചയിലും നിറഞ്ഞൊഴുകി കുഴൽക്കിണർ

Saturday 25 April 2026 12:21 AM IST
കൗതുക കാഴ്ച കേരള അതിർത്തി ഗ്രാമമായ കൊളവളളിയിൽ തനിയെ നിറഞ്ഞ് ഒഴുകുന്ന ചേമ്പനാൽ ജെയിംസിന്റെ കുഴൽ കിണർ

പുൽപ്പള്ളി: കൊടും വേനലിൽ കരിഞ്ഞുണങ്ങുന്ന കൃഷിയിടങ്ങൾക്കിടയിൽ കുളിർക്കാഴ്ചയായി കൊളവള്ളി സ്വദേശി ചേമ്പനാൽ ജെയിംസിന്റെ വീട്ടിലെ കുഴൽക്കിണർ. വേനൽ കനക്കുമ്പോൾ കിണറുകളും തോടുകളും വറ്റിവരണ്ടു പോകുന്നിടത്ത് തനിയെ നിറഞ്ഞൊഴുകുന്ന ഈ കുഴൽക്കിണർ അതിശയമാണ്. കബനി നദിയോട് ചേർന്നു കിടക്കുന്ന മുള്ളൻകൊല്ലി മേഖലയിൽ ഇത്തവണ കാർഷിക വിളകൾ കരിഞ്ഞുണങ്ങുന്ന കാഴ്ചയായിരുന്നു. തന്റെ അദ്ധ്വാനം വെറുതെയാകുന്നത് കണ്ട് സഹിക്കവയ്യാതെയാണ് ജെയിംസ് ഈ മാസം അഞ്ചിന് കുഴൽക്കിണർ കുഴിക്കാൻ തീരുമാനിച്ചത്. നിർമ്മാണം തുടങ്ങി 55 അടി പിന്നിട്ടപ്പോൾ വെള്ളത്തിന്റെ സാന്നിദ്ധ്യം കണ്ടുതുടങ്ങി. ഒടുവിൽ കൃഷിയിടം നനക്കാൻ പാകത്തിന് വെള്ളം ലഭിക്കുമെന്നായതോടെ 385 അടി ആഴത്തിൽ കുഴിച്ച് പണി അവസാനിപ്പിക്കുകയായിരുന്നു. പണി പൂർത്തിയാക്കി കിണർ അടച്ച് മൂന്ന് ദിവസത്തിന് ശേഷം നോക്കിയപ്പോൾ കിണർ നിറഞ്ഞു നിൽക്കുന്ന കാഴ്ചയാണ് കണ്ടത്. പിന്നെയും 15 ദിവസം പിന്നിട്ടപ്പോൾ മൂടിവെച്ചിരുന്ന ഭാഗത്തിന്റെ വശങ്ങളിലൂടെ വെള്ളം ശക്തിയിൽ പുറത്തേക്ക് തുളുമ്പാൻ തുടങ്ങി. രണ്ട് ദിവസം ഒഴുക്ക് തുടരുന്നത് കണ്ടതോടെ ജെയിംസ് മോട്ടർ സ്ഥാപിച്ചു കൃഷിയിടം നനയ്ക്കാൻ തുടങ്ങി. പമ്പ് ചെയ്യുമ്പോൾ വെള്ളത്തിന്റെ അളവ് കുറയുന്നുണ്ടെങ്കിലും പിറ്റേന്ന് പഴയതിലും ശക്തിയിൽ കിണർ നിറഞ്ഞൊഴുകുന്ന കാഴ്ചയാണ് കാണുന്നത്. പ്രകൃതി ഒരുക്കിയ അത്ഭുതം കാണാൻ നിരവധി ആളുകളാണ് ജെയിംസിന്റെ കൃഷിയിടത്തിലേക്ക് എത്തുന്നത്.