ലോറികളിലെ അമിതലോഡ് -- മൂന്ന് മാസത്തിനിടെ പിഴയിട്ടത് 3 കോടി
കൊച്ചി: ദേശീയപാതകളിലൂടെ അമിതഭാരം കയറ്റി സഞ്ചരിച്ച ലോറികളിൽ നിന്ന് മൂന്നു മാസത്തിനിടെ മൂന്നു കോടിയിലധികം രൂപ പിഴ ഈടാക്കി. ഹൈക്കോടതി നിർദ്ദേശപ്രകാരമാണ് സർക്കാർ നടപിടിയെടുത്തത്. 1165 കേസുകൾ ഡിസംബർ, ജനുവരി, ഫെബ്രുവരി മാസങ്ങളിൽ രജിസ്റ്റർചെയ്തു.
ആഭ്യന്തരവകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി സമർപ്പിച്ച റിപ്പോർട്ടിലാണ് ഈ വിവരങ്ങൾ. കോടതി നിർദ്ദേശങ്ങൾ കൃത്യമായി പാലിച്ചുവെന്ന് വിലയിരുത്തിയ ജസ്റ്റിസ് വി. രാജാ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് റിപ്പോർട്ട് ഫയലിൽ സ്വീകരിച്ചു. തൃശൂർ സ്വദേശി പി.ബി. സതീഷ് നൽകിയ ഹർജിയിലാണ് നടപടി.
അമിതഭാരം കയറ്റിയ വാഹനങ്ങളെ തടയാൻ പൊലീസ്, മോട്ടോർ വാഹനവകുപ്പ്, വനംവകുപ്പ്, മൈനിംഗ് ആൻഡ് ജിയോളജി വകുപ്പുകൾ സംയുക്തമായാണ് പരിശോധന നടത്തുന്നത്. കൊല്ലം, പത്തനംതിട്ട, എറണാകുളം, തൃശൂർ, പാലക്കാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ സംയുക്ത പരിശോധനയിൽ 55 വാഹനങ്ങൾ പിടിച്ചെടുത്തു.
ലൈസൻസ് റദ്ദാക്കാൻ ശുപാർശ
നിയമലംഘനം നടത്തുന്ന ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കണം
തടി കൊണ്ടുപോകുന്ന വാഹനങ്ങളിൽ ഭാരപരിശോധന ഉറപ്പാക്കണം
ഖനന മേഖലകളിൽ വെയ്ബ്രിഡ്‌ജുകൾ സ്ഥാപിക്കണം