കാവുങ്ങൽ വീട്ടിൽ "സർപ്പ" ടീം പരിശോധന അവസാനിപ്പിച്ചു
കോടാലി : തലയണയ്ക്ക് കീഴിലെ ശംഖുവരയൻ പാമ്പിന്റെ കടിയേറ്റ് എട്ട് വയസുകാരൻ മരിച്ച കാവുങ്ങൽ വീട്ടിൽ "സർപ്പ" ടീം നടത്തിയ പരിശോധന "പാമ്പിൻകൂട്" കണ്ടെത്താനാകാതെ അവസാനിച്ചു. ഒന്നിന് പിറകെ ഒന്നായി നാല് ദിവസമായി അഞ്ച് പാമ്പുകളെ കണ്ടെത്തിയിരുന്നു. എല്ലാം ശംഖുവരയനാണ്. ബാത്ത്റൂമിന്റെ തറയോട് ചേർന്ന് കാണപെട്ട ദ്വാരത്തിലായിരുന്നു പരിശോധന. വീടും പരിസരവും വനപാലകർ പുല്ലും കാടും വെട്ടി വൃത്തിയാക്കി. നിലവിൽ വീട്ടിൽ ആരും താമസിക്കുന്നില്ല. ദേഹാസ്വാസ്ഥ്യം അനുഭവപെട്ട സഹോദരന്മാരെ ആശുപത്രിയിലെത്തിച്ചപ്പോൾ പാമ്പ് കടിച്ചിട്ടുണ്ടെന്ന് ഡോക്ടർ അറിയിച്ചതിനെ തുടർന്നുള്ള പരിശോധനയിലാണ് ഞായറാഴ്ച തലയണയ്ക്ക് കീഴിൽ ശംഖുവരയനെ കണ്ടത്. സഹോദരങ്ങളിൽ അൽജോ മരിച്ചു. ജ്യേഷ്ഠസഹോദരൻ അനോഷ് ഗുരുതരാവസ്ഥയിൽ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലാണ്.
ഇനി ഭാഗ്യം പരീക്ഷിക്കാനില്ല !
' ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അനോഷിനെ വീട്ടിലേക്ക് കൊണ്ടുവരില്ല. ഇനി ഭാഗ്യം പരീക്ഷിക്കാൻ ഇല്ല, വീട്ടിലെ സമാധാനം പൂർണമായി നഷ്ടപ്പെട്ടു' പിതാവ് സിൽജോയും മാതാവ് ജോൺസിയും പറയുന്നു.