' പോടാ പുല്ലേ പൊലീസേ ' എന്നതിന് മുൻകാല പ്രാബല്യമുണ്ടോയെന്ന് മന്ത്രി ശിവൻകുട്ടി

Saturday 25 April 2026 2:38 AM IST

തിരുവനന്തപുരം: 'പോടാ പുല്ലേ പൊലീസേ ' എന്ന് മുൻ ഡി.ജി.പിമാരായ ടി.പി.സെൻകുമാറും ആർ.ശ്രീലേഖയും വിളിച്ചത് അവർ സർവീസിലിരുന്ന കാലത്തെ മുൻകൂർ പ്രാബല്യത്തോടെ ആണോയെന്ന് മന്ത്രി വി.ശിവൻകുട്ടി.

സിറ്റി പൊലീസ് കമ്മിഷണറെ ഭീഷണിപ്പെടുത്തി ശാസ്തമംഗലം കൗൺസിലർ വാട്സാപ്പ് സന്ദേശമയയ്‌ക്കുകയും സ്‌ക്രീൻഷോട്ട് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുകയുമുണ്ടായി. ഇങ്ങനെ ചെയ്യാൻ എന്ത് അധികാരമാണ് ഇവർക്കുള്ളത്. രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചാൽ സേനയിലുണ്ടായിരുന്ന കാലത്തെ ഔദ്യോഗിക പദവികൾ പേരിനൊപ്പം ഉപയോഗിക്കുന്നത് ഒട്ടും ആശാസ്യമല്ല. ഈ രണ്ട് ഉദ്യോഗസ്ഥരുമെടുത്ത പ്രധാന തീരുമാനങ്ങൾ പരിശോധിക്കപ്പെടേണ്ടതുണ്ട്. ഇന്നലെ വരെ പ്രോട്ടോക്കോൾ പ്രകാരം ബഹുമാനിച്ചിരുന്ന വ്യക്തികളെ വായിൽ തോന്നിയതെന്തും വിളിച്ചുപറയാനുള്ള മാനസികാവസ്ഥയിലേക്ക് ഇവരെ എത്തിച്ചത് ബി.ജെ.പിയാണെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ വിമർശിച്ചു.