ചെലവ് 50 രൂപ വരെ, കിലോയ്ക്ക് ലഭിക്കുന്ന വില 20 രൂപ, കൈതച്ചക്കയിൽ പൊള്ളി മലയാളി കർഷകർ

Saturday 25 April 2026 3:18 PM IST

പത്തനംതിട്ട: കനത്ത ചൂടിൽ കൈതയ്ക്ക് വിളവ് ലഭിക്കാത്തും വിൽപന കുറഞ്ഞതും മൂലം പ്രതിന്ധിയിലായിരിക്കുകയാണ് കൈതച്ചക്ക കർഷകർ. കൈത കരിഞ്ഞ് പോകുന്നതോടെ വിളവ് പാകമാകാതെ വളർച്ച മുരടിച്ച് വാടിപ്പോവുകയാണ്. 120 ദിവസം പിന്നിട്ടിട്ടും വളർച്ചയില്ലാത്ത അവസ്ഥയിലാണ് കൈതച്ചക്ക.

ഉത്പാദനത്തെ കടുത്ത ചൂട് ബാധിച്ചതാണ് കർഷകരെ ദുരിതത്തിലാക്കിയത്. ക്രമാതീതമായ ചൂട് കാരണം കൈതച്ചക്കയുടെ വലിപ്പവും തൂക്കവും കുറഞ്ഞിട്ടുണ്ട്. സൂര്യപ്രകാശം നേരിട്ടേൽക്കുന്ന ഭാഗങ്ങൾ പൊള്ളി നശിക്കുന്നത് ചക്കയുടെ ഗുണമേന്മയെയും ബാധിച്ചിട്ടുണ്ട്.

കിലോയ്ക്ക് ഇരുപത് രൂപയാണ് കൈതച്ചക്കയുടെ വില. ഒരു മാസം മുമ്പ് കിലോയ്ക്ക് 40 മുതൽ 60 രൂപ വരെ ലഭിച്ചിരുന്നു. ഒരു കിലോ ഉത്പാദിപ്പിക്കാൻ 35 മുതൽ 50 രൂപ വരെ ചെലവ് വരുന്ന സാഹചര്യത്തിൽ ഇത് കർഷകർക്ക് വലിയ സാമ്പത്തിക ബാദ്ധ്യതയാണ് ഉണ്ടാക്കുന്നത്. ഏറ്റവും കൂടുതൽ കൈതച്ചക്ക വിറ്റഴിയേണ്ട വേനൽക്കാലത്ത് വില കുത്തനെ ഇടിഞ്ഞുതാഴുകയാണ്.

ഗ്യാസും യുദ്ധവും വിനയായി പാചക വാതക ക്ഷാമം മൂലം ജ്യൂസ് കടകളും ഹോട്ടലുകളും അടച്ചുപൂട്ടിയതും യുദ്ധ സാഹചര്യത്തിൽ കയറ്റുമതി കുറഞ്ഞതും വിലയിടിവിന് കാരണമായി . ജില്ലയിൽ കിഴക്കൻ മലയോര മേഖലകളായ ളാഹ, ചെങ്ങറ , കോന്നി , റാന്നി ഭാഗങ്ങളിലാണ് കൈതച്ചക്ക കൃഷി ചെയ്യുന്നത്. തോഴിലാളികൾ കൂട്ടമായി നാട്ടിലേക്ക് മടങ്ങിയത് കാരണം കൃഷി നോക്കി നടത്താൻ ആളില്ലാതെയും പലയിടത്തും കൃഷി നശിച്ചുപോയി. വാടിപ്പഴുത്തതിനാൽ രുചിയും കുറവാണ് .കുറഞ്ഞ വിലയ്ക്ക് കൈതച്ചക്ക കൂട്ടിയിട്ട് വിൽക്കുകയാണ് കർഷകർ.

ചൂടിനെ പ്രതിരോധിക്കാൻ വിവിധ രീതികൾ പ്രയോഗിച്ചെങ്കിലും നല്ല കൈതച്ചക്ക ലഭിക്കുന്നില്ല. നെറ്റും ഓലയും മറ്റും ഉപയോഗിച്ചാണ് തണലൊരുക്കുന്നത്.

ശ്രീരാജ്

കൃഷിക്കാരൻ