ചൂടത്ത് ഇളനീരാണ് താരം

Sunday 26 April 2026 1:57 AM IST
അഞ്ചുവിളക്കിലെ ഇളനീ‌ർ കച്ചവടം

പാലക്കാട്: ജില്ലയിൽ ചൂടിന്റെ കാഠിന്യം ഉച്ഛസ്ഥായിയിൽ നിൽക്കുമ്പോൾ ഇളനീർ വിൽപ്പന തകൃതിയാകുന്നു. വേനൽ ചൂട് കനത്തതോടെ കാൽനടയാത്രക്കാരും വാഹനയാത്രക്കാരും ഇളനീർ വാങ്ങുന്നതിന്റെ എണ്ണം വർദ്ധിച്ചതായി വിൽപ്പനക്കാർ പറഞ്ഞു. ശുദ്ധമായതും പോഷകാംശം കൂടുതലുള്ളതുമായ പാനീയമെന്ന നിലയിലാണ് ആളുകൾ കൂടുതലായും ഇളനീരിനെ ആശ്രയിക്കുന്നത്. നിലവിൽ 50 രൂപയാണ് ഒരു ഇളനീരിന്റെ വില. ടൗണിൽ നിന്നും മാറിയാൽ 60-70 രൂപയ്ക്കാണ് ഇളനീർ വിൽക്കുന്നത്. തേങ്ങ വില ‌വർദ്ധിക്കുന്നതിനനുസരിച്ച് ഇളനീരിന്റെ വിലയിലും മാറ്റം വരുമെന്ന് അഞ്ചുവിളക്കിലെ വിൽപ്പനക്കാരനായ കൃഷ്ണൻ പറഞ്ഞു. ജില്ലയിലെ വടകരപ്പള്ളി പഞ്ചായത്തിലെ മേനോൻപാറ, സത്രം, കള്ളിയൻപ്പാറ, വേലന്താവളം എന്നിവിടങ്ങളിൽ നിന്നാണ് പാലക്കാട് നഗരത്തിലേക്ക് പ്രധാനമായും ഇളനീരെത്തുന്നത്. ചിലർ തമിഴ‌്നാട്ടിൽ നിന്നും ഇളനീരെത്തിക്കുന്നുണ്ട്. ഒരു ദിവസം ഇരുനൂറ് ഇളനീരെങ്കിലും വിറ്റുപോവുന്നുണ്ടെന്നാണ് കച്ചവടക്കാർ പറയുന്നത്. ഇളനീരിനു പുറമെ ജ്യൂസുകൾക്കും നാരങ്ങാ സോഡക്കും ആവശ്യക്കാർ ഏറെയാണ്.

കൂടെ പനനൊങ്കും

നഗരത്തിൽ ഇളനീർ വിൽപ്പന വർദ്ധിക്കുന്നതിനോടൊപ്പം പനനൊങ്കിനും ആവശ്യക്കാരേറുന്നു. ഇത്തവണ മഴ കുറഞ്ഞതിനാലും ചൂട് കൂടിയതിനാലും നേരത്തേ വിൽപ്പന തുടങ്ങി. നഗരത്തിൽ നൊങ്കൊന്നിന് പത്തുരൂപ നിരക്കിലാണ് വിൽപ്പന. പത്തെണ്ണം വാങ്ങിയാൽ ഒരു നൊങ്ക് കൂടുതൽ കിട്ടും. ജില്ലയിലെ വിവിധയിടങ്ങളിൽ നിന്നാണ് നൊങ്കെത്തുന്നത്. ചൂട് കനക്കുന്നതോടെ വി‌ൽപ്പന വർദ്ധിക്കുമെന്നാണ് കച്ചവടക്കാരുടെ പ്രതീക്ഷ.