'പോടാ പുല്ലേ..." പരാമർശത്തിൽ ശ്രീലേഖയ്ക്കെതിരെ കേസ്

Sunday 26 April 2026 12:34 AM IST

തിരുവനന്തപുരം:വട്ടിയൂർക്കാവ് പൊലീസ് സ്റ്രേഷൻ മാർച്ചിലെ 'പോടാ പുല്ലേ പൊലീസേ..."പരാമർശത്തിൽ മുൻ ഡി.ജി.പിയും ശാസ്തമംഗലം ബി.ജെ.പി കൗൺസിലറുമായ ആർ.ശ്രീലേഖയ്ക്കെതിരെ കേസെടുത്ത് പൊലീസ്.ഇതു സംബന്ധിച്ച റിപ്പോർട്ട് പൊലീസ് കോടതിയിൽ സമർപ്പിച്ചു.കേസിൽ അഞ്ചാം പ്രതിയായിട്ടാണ് ശ്രീലേഖയെ ഉൾപ്പെടുത്തിയിരിക്കുന്നത്.ഡെപ്യൂട്ടി മേയർ ആശാനാഥ് ആറാം പ്രതിയാണ്.ബി.ജെ.പി കൗൺസിലർമാരുൾപ്പെടെ കണ്ടാലറിയാവുന്ന അമ്പത് പേരുമാണ് മറ്റ് പ്രതികൾ.വഴി തടയൽ അടക്കമുള്ള വകുപ്പുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.കഴിഞ്ഞ ദിവസം വട്ടിയൂർക്കാവ് നടന്ന സംഘർഷത്തിൽ ബി.ജെ.പി പ്രവർത്തകർക്കെതിരെയുള്ള പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് നടന്ന വനിത കൗൺസിലർമാരുടെ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് ശ്രീലേഖയുടെ പൊലീസിനെതിരെയുള്ള പരാമർശം.ഇതിനെതിരെ പൊലീസ് അസോസിയേഷനും മന്ത്രി വി.ശിവൻകുട്ടിയും അടക്കം നിരവധി പേർ രംഗത്തെത്തിയിരുന്നു.ശ്രീലേഖയെ കേസിൽ പ്രതി ചേർക്കാൻ പൊലീസ് ആദ്യം വിസമ്മദിച്ചെങ്കിലും വിവാദത്തിന് പിന്നാലെ കേസെടുക്കുകയായിരുന്നു.പൊലീസ് പൊലീസിന്റെ പണിചെയ്യട്ടെയെന്നും കേസിനെ നിയമപരമായി നേരിടാമെന്നും ശ്രീലേഖ പറഞ്ഞു.