ഹോട്ടലിലെ ടവലും ടേബിൾ ലാമ്പും സ്വന്തമെന്ന് കരുതി എടുക്കല്ലേ; ബാഗിലാക്കും മുമ്പ് ഇക്കാര്യങ്ങൾ തീർച്ചയായും അറിയണം
ഡെൻപസാർ: അവധിക്കാലം ആഘോഷിക്കാൻ പോയി ഒടുവിൽ നാണംകെട്ട് ഒരു കൂട്ടം വിനോദസഞ്ചാരികൾ. റിസോർട്ടിൽ നിന്നും ചെക്ക് ഔട്ട് ചെയ്ത നാല് ഇന്ത്യക്കാരായ സഞ്ചാരികളാണ് ഹോട്ടൽ വക സാധനങ്ങൾ മോഷ്ടിച്ച് വെട്ടിലായത്. ബാലിയിലെ ഉബുദിലുള്ള അസ്വാര റിസോർട്ടിലാണ് സംഭവം. മുറിയിലെ സാധനങ്ങൾ കാണാനില്ലെന്ന് തിരിച്ചറിഞ്ഞ ഹോട്ടൽ ജീവനക്കാർ സംശയം തോന്നിയ ഇവരെ തടഞ്ഞുനിർത്തി ബാഗ് പരിശോധിക്കുകയായിരുന്നു. ഹെയർ ഡ്രയർ, കുളിക്കുന്ന ടവ്വലുകൾ, വിലകൂടിയ ബാത്ത് റോബുകൾ, ഡോർമാറ്റ്, ടിവി റിമോട്ട് ബോക്സ്, പാത്രങ്ങൾ എന്നിവയാണ് ഇവരുടെ ബാഗിൽ നിന്നും കണ്ടെടുത്തത്. ഒടുവിൽ സാധനങ്ങൾ തിരികെ നൽകിയതോടെ പൊലീസ് കേസ് ഒഴിവാക്കി പ്രശ്നം പരിഹരിച്ചു.
ഹോട്ടൽ മുറിക്ക് പണം നൽകുന്നു എന്നതിനർത്ഥം അവിടെയുള്ള സകല സാധനങ്ങളും നമുക്ക് സ്വന്തമെന്നല്ല. പുനരുപയോഗിക്കാൻ കഴിയാത്തതും വ്യക്തിഗത ആവശ്യത്തിന് നൽകുന്നതുമായ 'ഡിസ്‌പോസിബിൾ' സാധനങ്ങൾ മാത്രമേ നമുക്ക് എടുക്കാൻ അനുവാദമുള്ളൂ.
നിങ്ങൾക്ക് ധൈര്യമായി വീട്ടിലേക്ക് കൊണ്ടുപോകാവുന്നവ
ചെറിയ കുപ്പികളിൽ നൽകുന്ന ഷാംപൂ, കണ്ടീഷണർ, ബോഡി വാഷ്, സോപ്പ്, ലോഷൻ തുടങ്ങിയവ. ഒരു തവണ മാത്രം ഉപയോഗിക്കാൻ നൽകുന്ന തരം ചെരുപ്പുകൾ. ടീ ബാഗുകൾ, കോഫി പാക്കറ്റുകൾ, പഞ്ചസാര, ക്രീമർ, സൗജന്യമായി നൽകുന്ന കുടിവെള്ള കുപ്പികൾ. ഹോട്ടലിന്റെ ബ്രാൻഡിംഗുള്ള പേനകൾ, നോട്ട് പാഡുകൾ, പോസ്റ്റ് കാർഡുകൾ. ഇവയെല്ലാം അതിഥികൾക്ക് സൗജന്യമായി ഉപയോഗിക്കാൻ നൽകുന്ന വസ്തുക്കളാണ്.
ഒരിക്കലും എടുക്കാൻ പാടില്ലാത്തവ ടവ്വലുകൾ ബെഡ് ഷീറ്റുകൾ, തലയണ പുതപ്പ്, ബാത്ത് റോബ്, ഡോർ മാറ്റുകൾ, ഹെയർ ഡ്രയർ, ഇസ്തിരിപ്പെട്ടി, കെറ്റിൽ, ടിവി റിമോട്ട്, ക്ലോക്ക്. പ്ലേറ്റ് , ഗ്ലാസ് , മഗ്ഗുകൾ, സ്പൂണുകൾ. ലാംപ്, ചുവർചിത്രം, കണ്ണാടി തുടങ്ങിയവ ഹോട്ടലിന്റെ ആസ്തികളാണ്. ഇവ എടുക്കുന്നത് മോഷണമായി കണക്കാക്കും:
ബാലിയിലെ സംഭവത്തിൽടവ്വലും ഹെയർ ഡ്രയറും മുതൽ ടിവി റിമോട്ട് വരെ എടുക്കാൻ ശ്രമിച്ചതാണ് ഹോട്ടൽ അധികൃതരെ പ്രകോപിപ്പിച്ചത്. ഏതെങ്കിലും സാധനം എടുക്കുന്ന കാര്യത്തിൽ സംശയമുണ്ടെങ്കിൽ ഹോട്ടൽ റിസപ്ഷനിൽ ചോദിക്കാൻ മടിക്കരുത്. നിങ്ങളുടെ ഒരു ചെറിയ അറിവില്ലായ്മ വലിയൊരു നാണക്കേടിനും നിയമനടപടികൾക്കും കാരണമായേക്കാം. അടുത്ത തവണ യാത്ര പോകുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക.