ചന്ദനപ്പള്ളി പെരുന്നാൾ വെടിക്കെട്ട് ഉപേക്ഷിച്ചു, പകരം വീടുവച്ച് നൽകും
പത്തനംതിട്ട : ചന്ദനപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്‌സ് വലിയപള്ളിയിലെ പെരുന്നാളിന്റെ ഭാഗമായി നടന്നുവന്നിരുന്ന വെടിക്കെട്ട് ഉപേക്ഷിച്ചു. മുണ്ടത്തിക്കോട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മലങ്കരസഭയുടെ പള്ളികളിൽ ആഘോഷങ്ങൾ ലളിതമാക്കണമെന്ന കാതോലിക്ക ബാവയുടെ നിർദ്ദേശം അനുസരിച്ചാണ് മാതൃകാപരമായ തീരുമാനം എടുത്തത്. വെടിക്കെട്ടിനായി നീക്കിവച്ച തുക ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കും. ഇന്ന് നടക്കുന്ന കൊടിയേറ്റുമുതൽ കൊടിയിറക്ക് വരെയുള്ള ദിവസങ്ങളിൽ ആയിരക്കണക്കിന് രൂപയാണ് വെടിക്കെട്ടിനായി നീക്കിവച്ചിരുന്നത്. മേയ് ഏഴിനുള്ള രാത്രി റാസക്ക് ശേഷവും പ്രശസ്തമായ ചന്ദനപ്പള്ളി ചെമ്പെടുപ്പിനു ശേഷവുമാണ് പള്ളി അങ്കണത്തിൽ വെടിക്കെട്ട് നടത്തിയിരുന്നത്. എല്ലാ വർഷവും ഭവന പദ്ധതി ഉൾപ്പെടെയുള്ള വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങളാണ് പള്ളി ഏറ്റെടുത്ത് നടത്തിവരുന്നത്. ഈ വർഷം മേയ് 8ന് നടക്കുന്ന തീർത്ഥാടകസംഗമത്തിൽ മൂന്ന് വീടുകളുടെ താക്കോൽ സമർപ്പണം കാതോലിക്കാ ബാവ നിർവ്വഹിക്കും. അടുത്ത സാമ്പത്തിക വർഷം നടപ്പാക്കുന്ന ഭവന പദ്ധതിയിലേക്കാണ് വെടിക്കെട്ട് ഒഴിവാക്കുന്നതിലൂടെ ലഭ്യമാകുന്ന തുക വിനിയോഗിക്കുന്നത്. വെടിക്കെട്ട് നടത്താൻ ഏൽപ്പിച്ചിരുന്ന കരാറുക്കാരനെയും ചേർത്തുനിറുത്താനുള്ള തീരുമാനവും എടുത്തിട്ടുണ്ട്.