"പൂരം കളറാക്കാൻ പൂത്തിരി":ഹാഷിഷ് ഓയിലുമായി യുവാവ് അറസ്റ്റിൽ
തൃശൂർ:തൃശൂർ പൂരത്തിന്റെ മറവിൽ 'പൂത്തിരി' എന്ന കോഡിൽ സാമൂഹിക മാദ്ധ്യമങ്ങളിലൂടെ വിൽപ്പനയ്ക്കായ് എത്തിച്ച ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ.കുന്നംകുളം കൊട്ടോൽ ദേശത്ത് പൊനേംകാട് വീട്ടിൽ ഹബീബിനെയാണ് (25)തൃശൂർ റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ സിജോ വർഗീസിന്റെ നേതൃത്വത്തിൽ കസ്റ്റഡിയിലെടുത്തത്.വിപണിയിൽ രണ്ടരക്കോടി വില മതിക്കുന്ന രണ്ടരക്കിലോ ഹാഷിഷ് ഓയിൽ പാൽ വണ്ടിയിൽ കടത്തുന്നതിനിടെയാണ് പിടിയിലായത്.കൂടാതെ 200 ഗ്രാം കഞ്ചാവും കണ്ടെടുത്തു.ആന്ധ്രയിലെ വിശാഖപട്ടണത്ത് നിന്ന് മയക്കുമരുന്ന് എത്തിച്ചശേഷം പ്രത്യേക ഗ്രൂപ്പുകളിലൂടെ 'പൂത്തിരി ഓണായിട്ടുണ്ട് ' എന്ന കോഡ് നൽകുന്നതാണ് രീതി.ഓൺലൈനായി പണം സ്വീകരിച്ച ശേഷം പൊതിഞ്ഞ് സുരക്ഷിതമായി സൂക്ഷിച്ച മയക്കുമരുന്നിന്റെ ഫോട്ടോയും ലൊക്കേഷനും അയച്ച് കൊടുക്കും.പ്രതിയെ വിശദമായി ചോദ്യം ചെയ്യുകയാണെന്നും വരുംദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നും അധികൃതർ അറിയിച്ചു.