പെറ്റമ്മയെ കഴുത്തറുത്ത് കൊന്ന് സ്റ്റേഷനിൽ കീഴടങ്ങി മകൻ

Sunday 26 April 2026 12:08 AM IST

കണ്ണൂർ: ലഹരിക്കടിമയായ മകൻ അമ്മയെ കഴുത്തറുത്തു കൊലപ്പെടുത്തിയശേഷം കത്തിയുമായി പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. കേളകം കൊളക്കാട് താന്നിക്കുന്ന് മഠത്തിപ്പറമ്പിൽ തങ്കച്ചന്റെ ഭാര്യ ഗീതമ്മയെയാണ് (50) മകൻ ക്രിസ്റ്റി (25) കൊലപ്പെടുത്തിയത്. വെള്ളിയാഴ്ച രാത്രി പത്തരയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. മഹിളാമോർച്ച കണ്ണൂർ ജില്ലാകമ്മിറ്റിയംഗമായിരുന്നു ഗീതമ്മ.

ബംഗളൂരുവിൽ ബി.സി.എ വിദ്യാർത്ഥിയായിരുന്ന ക്രിസ്റ്റി പഠനം ഉപേക്ഷിച്ച് നാട്ടിലെത്തിയതാണ്. ഇയാൾ ലഹരിമരുന്ന് വാങ്ങാൻ പണം ആവശ്യപ്പെട്ട് രക്ഷിതാക്കളുമായി പതിവായി വഴക്കിട്ടിരുന്നു. പണത്തെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതക കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പ്രവാസിയായിരുന്ന തങ്കച്ചൻ റിസോർട്ട് തുടങ്ങുന്നതുമായി ബന്ധപ്പെട്ട് കൊട്ടിയൂരിൽ പോയ സമയത്താണ് ക്രിസ്റ്റി പെറ്റമ്മയെ വകവരുത്തിയത്. തങ്കച്ചനെയും കൊല്ലുമെന്ന് അമ്മയുടെ കഴുത്തറുത്ത ശേഷം ഇയാൾ പറഞ്ഞതായി അയൽവാസികൾ മൊഴിനൽകി.

കൊലപാതകം നടക്കുമ്പോൾ ഗീതമ്മയുടെ സഹോദരന്മാരായ സജി, ജോമോൻ എന്നിവർ വീട്ടിലുണ്ടായിരുന്നു. രാത്രി പത്തോടെ വലിയ ബഹളം കേട്ട് സമീപവാസിയായ നിപുൺ എത്തുമ്പോൾ ജോമോനെ മർദ്ദിക്കുകയായിരുന്നു ക്രിസ്റ്റി. പെങ്ങളെ കൊന്നിട്ടിരിക്കുകയാണെന്ന് ജോമോൻ പറഞ്ഞപ്രകാരം നിപുൺ നോക്കിയപ്പോൾ കിടപ്പുമുറിയിൽ ചോരയിൽ കുളിച്ചുകിടക്കുന്ന ഗീതമ്മയെ കണ്ടു. ഉടൻ സമീപവാസിയായ ദിലീപിനെ വിളിച്ചുവരുത്തി. പിന്നാലെ പൊലീസിനെയും വിളിച്ചു. പൊലീസാണ് ഗീതമ്മയെ ആശുപത്രിയിലേക്ക് മാറ്റിയത്.

ഇതിനിടെ വീട്ടിൽ നിന്ന് ഇറങ്ങിയ ക്രിസ്റ്റി നിപുണിന്റെ സ്കൂട്ടറിൽ കേളകം സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. കൊലപാതകക്കുറ്റം ചുമത്തി കേസെടുത്തു. പേരാവൂർ ഡിവൈ.എസ്.പി ചന്ദ്രമോഹൻ, കേളകം എസ്.എച്ച്.ഒ ഇതിഹാസ് താഹ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.

ഗീതമ്മയ്ക്ക് കേളകത്തും താന്നിക്കുന്നിലും മൊണാലിസ എന്ന പേരിൽ ബ്യൂട്ടി പാർലറും ടെയ്‌ലറിംഗ് ഷോപ്പുമുണ്ട്. പൊതുപരിപാടികളിൽ സജീവമായിരുന്നു. ഗീതമ്മയുടെ മകൾ ജിറ്റി വിവാഹം കഴിഞ്ഞ് കോഴിക്കോട്ടാണ്. സംസ്ക്കാരം ഇന്ന് രാവിലെ ഒമ്പതിന് കൊളക്കാട് സെന്റ് തോമസ് ദേവാലയത്തിൽ.