സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം,​ ഏതുനിമിഷവും പവർകട്ട്

Sunday 26 April 2026 12:45 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രതിദിന വൈദ്യുതി ഉപഭോഗം 6,195 മെഗാവാട്ട്. ഡാമുകൾ വറ്റിയതോടെ ഉദ്പാദനം 1,752 മെഗാവാട്ടായി കുറയുകയും ചെയ്തു. പുറത്തുനിന്ന് വാങ്ങുന്നതിന്റെ കരാർ കാലാവധി കഴിഞ്ഞതോടെ 600 മെഗാവാട്ടിന്റെ കുറവ്. 10 രൂപ നിരക്കിൽ വാങ്ങാൻ റെഗുലേറ്ററി കമ്മിഷൻ അനുമതി വൈകുകയുമാണ്. പ്രതിസന്ധി പരിഹരിക്കാൻ നാളെ മുതൽ കൂടുതൽ സമയം അപ്രഖ്യാപിത ലോഡ്‌ഷെഡിംഗ് നടപ്പാക്കിയേക്കും.

ലോഡ്‌ഷെഡിംഗ് എന്നതിനുപകരം ലോഡ് റെസ്ട്രിക്ഷൻ എന്ന പേരിലാണ് ഫീഡറുകൾ 15 മിനിട്ട് മുതൽ അരമണിക്കൂർ വരെ ഓഫ് ചെയ്യുന്നത്. രാത്രിയാണ് കട്ട്. കൊടുംചൂടിലെ കട്ട് ജനത്തെ വലയ്ക്കുന്നു. ഉപഭോഗം കുറച്ച് സഹകരിക്കണമെന്നാണ് കെ.എസ്.ഇ.ബിയുടെ അഭ്യർത്ഥന.

യൂണിറ്റിനു 10 രൂപ നിരക്കിൽ വൈദ്യുതി വാങ്ങാനുള്ള അപക്ഷേയിൽ, നിലവിലെ സ്ഥിതിവിവരം മുഴുവൻ ഉൾപ്പെടുത്തി വീണ്ടും സമീപിക്കാനാണ് റെഗുലേറ്ററി കമ്മിഷൻ നിർദ്ദേശം. അതേസമയം, അടിയന്തര സാഹചര്യം നേരിടാൻ മുൻകൂർ അനുമതിയില്ലാതെ വൈദ്യുതി വാങ്ങാം.

വൈദ്യുതി ഉപഭോഗം പരിധിക്കപ്പുറം ഉയർന്നത് പ്രസരണ,​ വിതരണ ശൃംഖലയെ സാരമായി ബാധിച്ചു. 6,300 മെഗാവാട്ടാണ് പരമാവധി വിതരണശേഷി. നിലവിൽ 6,195 മെഗാവാട്ടിലെത്തി. ഇതോടെ ട്രാൻസ്ഫോർമർ തകരാർ പതിവായി. വോൾട്ടേജ് വേരിയേഷനാണ് മറ്റൊരു പ്രശ്നം.

ഒരു കോടി യൂണിറ്റ്

സോളാർ പാഴാകുന്നു

 പുരപ്പുറ സോളാറിൽ നിന്ന് പകൽസമയം കെ.എസ്.ഇ.ബിക്കു കിട്ടുന്ന വൈദ്യുതിയിൽ ദിവസം 60 ലക്ഷം മുതൽ ഒരു കോടി യൂണിറ്റുവരെ പാഴാകുന്നു

 സ്റ്റോറേജ് ബാറ്ററി സംവിധാനം (ബെസ്)​ നേരത്തേ സ്ഥാപിച്ചിരുന്നെങ്കിൽ വൈദ്യുതി ശേഖരിച്ചുവച്ച് രാത്രി ഉപയോഗിക്കാമായിരുന്നു

 2025 ജൂലായിലാണ് സോളാർ എനർജി കോർപ്പറേഷനുമായി കരാർ ഒപ്പിട്ടത്. അഞ്ച് കേന്ദ്രങ്ങളിൽ ബാറ്ററി സ്ഥാപിക്കൽ പൂർത്തിയായിട്ടില്ല

ഉപയോഗം ക്രമീകരിക്കണം 1.വൈകിട്ട് 6നും രാത്രി 11നുമിടയിൽ പമ്പ് സെറ്റ്, ഇൻഡക്ഷൻ, വാട്ടർ ഹീറ്റർ, ഇസ്തിരിപ്പെട്ടി, വാഷിംഗ് മെഷീൻ തുടങ്ങിയവ ഉപയോഗിക്കരുത്

2.വൈകിട്ട് 6 നുശേഷം വൈദ്യുതി വാഹന ചാർജിംഗ് ഒഴിവാക്കണം. എ.സി താപനില 24- 26 ഡിഗ്രി സെൽഷ്യസിൽ ക്രമീകരിക്കണം

രണ്ടുദിവസത്തിനുള്ളിൽ പ്രശ്നം പരിഹരിക്കും. ജനങ്ങൾ ഉപയോഗം സ്വയം നിയന്ത്രിച്ച് സഹകരിക്കണം

- കെ.കൃഷ്ണൻകുട്ടി,​

വൈദ്യുതിമന്ത്രി