നിതിൻ രാജിന്റെ മരണം; ഡോ. റാമിന് മുൻകൂർ ജാമ്യമില്ല, രണ്ടാം പ്രതിക്ക് ജാമ്യം

Sunday 26 April 2026 12:03 AM IST

തലശേരി: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഒന്നാം പ്രതിയും കോളേജിലെ പാതോളജി വിഭാഗം മുൻ തലവനുമായ ഡോ. എം.കെ. റാമിന്റെ മുൻകൂർ ജാമ്യം തള്ളി കോടതി. കേസിലെ രണ്ടാം പ്രതിയായ ഓറൽ പാതോളജിലെ അസോസിയേറ്റഡ് പ്രൊഫസർ ഡോ. കെ.ടി. സംഗീത നമ്പ്യാർക്ക് തലശേരി ജില്ലാ സെഷൻസ് കോടതി (നാല്) ജഡ്ജി ജെ. വിമൽ ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ചു.

റാം നിരന്തരം നിതിനെതിരേ ജാതി അതിക്ഷേപം നടത്തി. ഇതിൽ മനംനൊന്താണ് നിതിൻ കോളേജ് കെട്ടിടത്തിന്റെ മുകളിൽ നിന്ന് ചാടിയതെന്ന് പ്രോസിക്യൂഷൻ വാദിച്ചു. സംഭവ ദിവസം സംഗീത കോളേജിലുണ്ടായിരുന്നില്ലെന്ന് കോടതിയിൽ അറിയിച്ച അവരുടെ അഭിഭാഷകൻ രേഖകളും സമർപ്പിച്ചു. കഴിഞ്ഞ 10ന് ഉച്ചയ്ക്ക് 1.38നാണ് കോളേജ് കെട്ടിടത്തിന്റെ മുകളിൽ നിന്ന് ചാടിയത്. പ്രതിചേർക്കപ്പെട്ട ദിവസം മുതൽ ഇരുവരും ഒളിവിലായിരുന്നു. ജാതിയധിക്ഷേപ വകുപ്പിൽ നിന്നും ഒഴിവാക്കാൻ താനും പട്ടിക വർഗക്കാരനാണെന്ന സർട്ടിഫിക്കറ്റ് റാം മുൻകൂർ ജാമ്യ ഹർജിക്കൊപ്പം ഹാജരാക്കി. എന്നാൽ,റാം ജനിച്ച ബജേന്ത്ര സമുദായം കർണാടകയിലെ പട്ടികവർഗ വിഭാഗമല്ലെന്നും ഒ.ബി.സിയിൽ ഉൾപ്പെട്ടതാണെന്നും പ്രോസിക്യൂഷൻ കോടയിൽ അറിയിച്ചു. പ്രോസിക്യൂഷന് വേണ്ടി കെ. അജിത് കുമാർ ഹാജരായി.