മുഖ്യമന്ത്രി സ്ഥാനം: പരസ്യപ്രസ്താവനകൾ തുടർന്നാൽ നടപടി

Sunday 26 April 2026 12:06 AM IST

□സ്ഥാനമൊഴിയാൻ ഹൈബി ഈഡൻ

തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി അനുയായികൾ തമ്മിലുള്ള സൈബർ പോര് രൂക്ഷമായതോടെ,പരസ്യ പ്രസ്താവനകൾ വിലക്കി കോൺഗ്രസ് നേതൃത്വം. പ്രസ്താവന തുടർന്നാൽ അച്ചടക്ക നടപടിയെടുക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് വ്യക്തമാക്കി.

മുസ്ലിം ലീഗ് ഉൾപ്പെടെയുള്ള ഘടകകക്ഷികൾ അതൃപ്തി അറിയിച്ചതിന് പിന്നാലെയാണ് എ.ഐ.സി.സിയുടെ ഇടപെടലുണ്ടായത്. മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് നേതാക്കളും പ്രവർത്തകരും സംഘടനയ്ക്ക് അവമതിപ്പുണ്ടാക്കുന്ന തരത്തിൽ പത്ര, ദൃശ്യ, സാമൂഹ്യമാദ്ധ്യമങ്ങളിൽ ഉൾപ്പെടെ പ്രസ്താവനകൾ നടത്തരുതെന്നാണ് നിർദ്ദേശം. പ്രസ്താവനകൾ അണികളിലും പിന്തുണച്ച ജനവിഭാഗങ്ങളിലും അസംതൃപ്തിയുണ്ടാക്കി. എ.ഐ.സി.സിയുടെ നിർദ്ദേശം വകവയ്ക്കാതെ ചർച്ച തുടരുന്ന പശ്ചാത്തലത്തിലാണ് കർശന നിർദ്ദേശം നൽകാൻ കെ.പി.സി.സി നിർബന്ധിതമായത്.

സൈബർ പോര് പൊട്ടിത്തെറിയിലേക്ക് നീങ്ങിയതോടെ കെ.പി.സി.സി ഡിജിറ്റൽ മീഡിയ സെൽ ചുമതല ഒഴിയാൻ ഹൈബി ഈഡൻ കെ.പി.സി.സി പ്രസിഡന്റിന് കത്തു നൽകി. മുതിർന്ന നേതാക്കളെ അധിക്ഷേപിച്ചുള്ള വാട്സ് ആപ്പ് ഗ്രൂപ്പിലെ ചാറ്റ് കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ഡിജിറ്റൽ മീഡിയ സെൽ കോ-ഓർഡിനേറ്ററും എറണാകുളത്തെ വി.ഡി.സതീശൻ ഗ്രൂപ്പിന്റെ നേതാവുമായ വിമല ബിനു അഡ്മിനായ ഗ്രൂപ്പിൽ കെ.സുധാകരൻ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളെ അധിക്ഷേപിക്കുന്ന ചാറ്റ് നടന്നുവെന്നാണ് ആരോപണം. എന്നാൽ മുഖ്യമന്ത്രി തർക്കത്തിൽ തന്റെ പേരിൽ വ്യാജസ്‌ക്രീൻ ഷോട്ടുകൾ പ്രചരിപ്പിക്കുന്നുവെന്ന് വിമല ബിനു ഡി.ജി.പിക്ക് പരാതി നൽകി. കെ.സി. വേണുഗോപാലിനെ അനുകൂലിക്കുന്നവർക്കെതിരെ സൈബർ ആക്രമണത്തിന് വിമല ആഹ്വാനം ചെയ്‌തെന്ന തരത്തിൽ ചില സ്‌ക്രീൻ ഷോട്ടുകൾ പ്രചരിച്ചിരുന്നു.

എം.എൽ.എമാരാകാൻ സാദ്ധ്യതയുള്ളവരെ കൂടെനിറുത്താൻ നേതാക്കൾ അണിയറയിൽ നീക്കം തുടങ്ങി. ഭരണം ലഭിച്ചാൽ കൂടുതൽ എം.എൽ.എമാരുടെ പിന്തുണയുള്ള നേതാവാകും മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരിക. ഇതാണ് ഹൈക്കാമൻഡിന്റെ നിലപാടും. ഈ സാഹചര്യത്തിലാണ് കോൺഗ്രസിൽ എം.എൽ.എയാകാൻ സാദ്ധ്യതയുള്ളവരുടെ പിന്തുണ ഉറപ്പിക്കാൻ നേതാക്കൾ നീക്കം സജീവമാക്കിയത്. കെ.സി.വേണുഗോപാൽ, വി.ഡി.സതീശൻ,രമേശ് ചെന്നിത്തല എന്നീ നേതാക്കളുടെ വിശ്വസ്തരായ അനുയായികളാണ് എം.എൽ.എയാകാൻ സാദ്ധ്യതയുള്ളവരുമായി ചർച്ച നടത്തുന്നത്.