രോഗിയായ യാത്രികന് സീറ്റ് നൽകിയില്ല; കെ.എസ്.ആർ.ടി.സിക്ക് 30,000 രൂപ പിഴ

Sunday 26 April 2026 1:44 AM IST

മലപ്പുറം: ബസിൽ രോഗിയായ യാത്രക്കാരനു സീറ്റ് നൽകാത്തതിനും സ്റ്റോപ്പിലിറക്കാത്തതിനും കെ.എസ്.ആർ.ടി.സിക്ക് 30,000 രൂപ പിഴയിട്ട് ജില്ലാ ഉപഭോക്തൃ കമ്മിഷൻ. തോട്ടശ്ശേരിയറ സ്വദേശി മുഹമ്മദ് സൈനുദ്ദീൻ കോർമത്താണ് പരാതിക്കാരൻ.

2024‌ ഡിസംബർ 29നാണ് പരാതിക്കിടയായ സംഭവം. തൃശൂർ ആമ്പല്ലൂരിൽ നിന്ന് മലപ്പുറം കൊളപ്പുറത്തേക്ക് പോകാനാണ് ഇദ്ദേഹം ബസിൽ കയറിയത്. സീറ്റൊഴിവില്ലെന്ന് മനസിലായപ്പോൾ രോഗിയാണെന്നും മൂന്നു മണിക്കൂർ നിന്നുള്ള യാത്ര ബുദ്ധിമുട്ടാണെന്നും കണ്ടക്ടറെ അറിയിച്ചു. തൃശൂർ എത്തുമ്പോൾ സീറ്റു കിട്ടുമെന്നായിരുന്നു മറുപടി. തൃശൂരിലെത്തിയപ്പോൾ ഒഴിഞ്ഞ സീറ്റിലിരുന്നെങ്കിലും ബസ് പുറപ്പെട്ടപ്പോൾ ഒരു യാത്രക്കാരനെത്തി സീറ്റ് റിസർവ് ചെയ്തതാണെന്നും ഒഴിഞ്ഞുകൊടുക്കണമെന്നും ആവശ്യപ്പെട്ടു. കണ്ടക്ടറും ഇതേ ആവശ്യമുന്നയിച്ചു. അതിനിടെ മറ്റു സീറ്റുകളിൽ യാത്രക്കാർ നിറഞ്ഞു. തുടർന്ന് നിന്ന് യാത്ര ചെയ്യേണ്ടി വന്നു. കക്കാട് സ്റ്റോപ്പിലായിരുന്നു പരാതിക്കാരനു ഇറങ്ങേണ്ടിയിരുന്നത്. സർവീസ് റോഡിനുപകരം ദേശീയപാതയിലൂടെ വാഹനമോടിച്ചതിനാൽ കൂരിയാടാണ് ഇറങ്ങാനായത്.

റിസർവ് ചെയ്ത സീറ്റുകൾ സംബന്ധിച്ച കാര്യം പരാതിക്കാരനോട് പറയാതിരുന്നതും സ്റ്റോപ്പിലിറക്കാതെ പോയതും സേവനത്തിലെ വീഴ്ചയാണെന്ന് കമ്മിഷൻ വിധിച്ചു. 25,000 രൂപ നഷ്ടപരിഹാരവും 5,000 രൂപ കോടതിച്ചെലവും 45 ദിവസത്തിനകം പരാതിക്കാരനു നൽകണമെന്നും അല്ലാത്തപക്ഷം ഒൻപത് ശതമാനം പലിശയടക്കം നൽകണമെന്നും കെ.മോഹൻദാസ് പ്രസിഡന്റും പ്രീതി ശിവരാമൻ, സി.വി.മുഹമ്മദ് ഇസ്മായിൽ എന്നിവർ അംഗങ്ങളുമായ ജില്ലാ ഉപഭോക്തൃ കമ്മിഷൻ വിധിച്ചു.