സംസ്ഥാനത്ത് കൂടുതൽ മെമു സർവീസിന് നീക്കം

Sunday 26 April 2026 1:48 AM IST

തിരുവനന്തപുരം: രാജ്യത്ത് ഏറ്റവും കൂടുതൽ റെയിൽവേ ഒക്ക്യുപെൻസിയുള്ള കേരളത്തിൽ യാത്രാ സൗകര്യം വർദ്ധിപ്പിക്കാനും വരുമാനം കൂട്ടാനും ലക്ഷ്യമിട്ട് കൂടുതൽ മെമു സർവ്വീസുകൾ തുടങ്ങാൻ ആലോചന.നിലവിൽ 60മെമു സർവ്വീസുകളാണ് സംസ്ഥാനത്തുള്ളത്.

ഒക്യുപെൻസിയിൽ ഏറ്റവും മുന്നിലുള്ള പരശുറാം എക്സ്പ്രസിൽ തിരക്ക് കൂടുതൽ അനുഭവപ്പെടുന്നത് കോഴിക്കോട് മുതൽ കാസർകോട് വരെയും എറണാകുളം മുതൽ കൊല്ലം വരെയുമാണ്. ഈ സെക്ഷനുകളിൽ പരശുറാമിനു മുൻപിലോ പിറകിലോ മെമു ട്രെയിനുകളോടിക്കണമെന്നാണ് നിർദ്ദേശം.

പാലക്കാട് എറണാകുളം മെമു ട്രെയിനിൽ 610പേർക്കാണ് കപ്പാസിറ്റിയെങ്കിലും മൂവായിരത്തോളം പേരാണ് ദിവസവും യാത്ര ചെയ്യുന്നത്.ഈ റൂട്ടിൽ കൂടുതൽ മെമു വന്നാൽ റെയിൽവേയ്ക്ക് ലാഭകരമായിരിക്കുമെന്നാണ് നിർദ്ദേശം.ഇതിനായി പാലക്കാട് മെമു സർവ്വീസ് യാർഡ് പൂർത്തിയാക്കേണ്ടിവരും.കൊല്ലത്താണ് നിലവിൽ മെമു യാർഡുള്ളത്. ഇതിന് പുറമെ പാലക്കാട്,മംഗലാപുരം എന്നിവിടങ്ങളിലും മെമുവിന് സർവ്വീസ് സൗകര്യമൊരുക്കേണ്ടിവരും.യാത്രാദുരിതം കൂടുതലുള്ള മലബാർ മേഖലയിൽ മെമു സർവ്വീസ് അധികമില്ലാത്തത് വൻപരാതിക്കിടയാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് കൂടുതൽ മെമുസർവ്വീസ് തുടങ്ങാൻ 2020ൽ റെയിൽവേ തീരുമാനമെടുത്തിരുന്നു.എന്നാൽ കൊവിഡും അതിന് ശേഷമുള്ള നയംമാറ്റങ്ങളും മൂലം നടക്കാതെ പോയി.

കൊല്ലത്തു നിന്ന് കന്യാകുമാരി,തിരുവനന്തപുരം,പുനലൂർ,നാഗർകോവിൽ,കോട്ടയം, ആലപ്പുഴ, എറണാകുളം,കായംകുളം, എന്നിവിടങ്ങളിലേക്കും ഗുരുവായൂരിൽ നിന്ന് തൃശ്ശൂർ,എറണാകുളം എന്നിവിടങ്ങളിലേക്കും.പാലക്കാട് നിന്ന് കോട്ടയം,കണ്ണൂർ,കോഴിക്കോട്, മംഗലാപുരം എന്നിവിടങ്ങളിലേക്കും ഷൊർണ്ണൂരിൽ നിന്ന് പാലക്കാട്, മംഗലാപുരം, എറണാകുളം,തൃശ്ശൂർ എന്നിവിടങ്ങളിലേക്കുമാണ് മെമു സർവ്വീസുള്ളത്.