വാട്ട് എ ചേസിംഗ് !
264 റൺസ് ഉയർത്തിയ ഡൽഹിയെ ചേസ് ചെയ്ത് കീഴടക്കി പഞ്ചാബ് കിംഗ്സ്
പുറത്താകാതെ 152 റൺസ് നേടിയ കെ.എൽ രാഹുലിന്റെ ഇന്നിംഗ്സ് പാഴായി
പഞ്ചാബിന് ജയമൊരുക്കിയത് പ്രഭ്സിമ്രാൻ സിംഗും( 76) ശ്രേയസ് അയ്യരും(71*) പ്രിയാംശ് ആര്യയും (43)
ഡൽഹി ക്യാപ്പിറ്റൽസ് 264/2
പഞ്ചാബ് കിംഗ്സ് 265/4(18.5 ഓവർ)
ന്യൂഡൽഹി : ഐ.പി.എൽ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന റൺ ചേസിംഗിന് വേദിയായി ന്യൂഡൽഹി അരുൺ ജയ്റ്റ്‌ലി സ്റ്റേഡിയം. ഇന്നലെ ഡൽഹി ക്യാപ്പിറ്റൽസ് നിശ്ചിത 20 ഓവറിൽ ഉയർത്തിയ 264/2 എന്ന സ്കോർ ആറു പന്തുകളും ആറുവിക്കറ്റുകളും ബാക്കിനിൽക്കേയാണ് പഞ്ചാബ് മറികടന്നത്. ഓപ്പണറായിറങ്ങി അവസാന പന്തുവരെ ക്രീസിൽ നിന്ന് തന്റെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ (152 നോട്ടൗട്ട്)നേടിയ കെ.എൽ രാഹുലിന്റേയും സെഞ്ച്വറിക്ക് ഒൻപത് റൺസ് അടുത്തുവരെയെത്തി പുറത്തായ നിതീഷ് റാണയുടേയും (91) ബാറ്റിംഗാണ് ഡൽഹിക്ക് കൂറ്റൻ സ്കോർ നൽകിയത്. എന്നാൽ ഓപ്പണർമാരായ പ്രഭ്സിമ്രാൻ സിംഗും (76), പ്രിയാംശ് ആര്യയും (43) നൽകിയ നല്ല തുടക്കത്തിൽ നിന്ന് ക്യാപ്ടൻ ശ്രേയസ് അയ്യർ (71നോട്ടൗട്ട്) ദീപശിഖയേറ്റുവാങ്ങിയതോടെ പഞ്ചാബ് വിജയത്തിലേക്ക് കുതിച്ചുകയറി.
ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഡൽഹിക്ക് മൂന്നാം ഓവറിൽ പാത്തും നിസംഗയെ (11)നഷ്ടമായെങ്കിലും രാഹുലും റാണയും ചേർന്ന് 220 റൺസിന്റെ വമ്പൻ കൂട്ടുകെട്ട് സൃഷ്ടിച്ചു. രാഹുൽ 67 പന്തുകളിൽ 16 ഫോറുകളും ഒൻപത് സിക്സുകളും പായിച്ചപ്പോൾ റാണ 44 പന്തുകളിൽ 11 ഫോറുകളും നാലുസിക്സുകളും പറത്തി. 19-ാംഓവറിലാണ് ഈ സഖ്യത്തെ പുറത്താക്കാൻ പഞ്ചാബിന് കഴിഞ്ഞത്.
മറുപടിക്കിറങ്ങിയ പഞ്ചാബിന് വേണ്ടി ആദ്യ പന്തുമുതൽ പ്രഭ്സിമ്രാനും പ്രിയാംശും ആഞ്ഞടിച്ചു തുടങ്ങി. മൂന്നാം ഓവറിൽ ടീം 50 കടന്നു. ആറാം ഓവറിൽ നൂറിലുമെത്തി. ഇതിനകം പ്രഭ്സിമ്രാൻ അർദ്ധസെഞ്ച്വറിയിലുമെത്തിയിരുന്നു. ആദ്യ ആറോവർ പവർപ്ളേയിൽ 116 റൺസാണ് പഞ്ചാബ് നേടിയത്. ഏഴാം ഓവറിൽ ടീം സ്കോർ 126ൽ വച്ചാണ് പ്രിയാംശ് മടങ്ങിയത്. 17 പന്തുകളിൽ രണ്ട് ഫോറും അഞ്ച് സിക്സുകളും പറത്തിയ ശേഷമാണ് പ്രിയാംശ് പുറത്തായത്.തുടർന്ന് കൂപ്പർ കൊനോലി (17) കളത്തിലിറങ്ങിയെങ്കിലും ഏഴാം ഓവറിൽ പ്രഭ്സിമ്രാൻ കൂടാരം കയറി. 26 പന്തുകളിൽ ഒൻപത് ഫോറും അഞ്ച് സിക്സുമടിച്ച പ്രഭ്സിമ്രാനെ കുൽദീപ് എൽ.ബിയിൽ കുരുക്കുകയായിരുന്നു. ഇതോടെ കളത്തിലിറങ്ങിയ ക്യാപ്ടൻ ശ്രേയസ് അയ്യർ പോരാട്ടം ഏറ്റെടുത്തു. പത്താം ഓവറിൽ കൊനോലിയും 15-ാം ഓവറിൽ നെഹാൽ വധേരയും (25) പുറത്തായെങ്കിലും ശ്രേയസ് അതിനകം ടീമിനെ 200കടത്തിയിരുന്നു. 36 പന്തുകളിൽ മൂന്ന് ഫോറും ഏഴു സിക്സുമടക്കമാണ് ശ്രേയസ് ഈ സീസണിലെ തന്റെ നാലാം അർദ്ധസെഞ്ച്വറിയുമായി ടീമിനെ വിജയത്തിലെത്തിച്ചത്.
ഈ വിജയത്തോടെ ഏഴ് കളികളിൽ നിന്ന് 13 പോയിന്റുമായി പഞ്ചാബ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു. ഏഴ് കളികളിൽ നാലാം തോൽവി വഴങ്ങിയ ഡൽഹി ആറുപോയിന്റുമായി ആറാം സ്ഥാനത്താണ്.
529
റൺസാണ് ഇന്നലെ പഞ്ചാബും ഡൽഹിയും ചേർന്ന് അടിച്ചുകൂട്ടിയത്. ഒരു ഐ.പി.എൽ മത്സരത്തിൽ ഇരുടീമുകളും ചേർന്ന് നേടുന്ന ഏറ്റവും ഉയർന്ന സ്കോർ.
ഐ.പി.എല്ലിലെ ഏറ്റവും ഉയർന്ന ചേസിംഗ് ജയം. 2024 സീസണിൽ കൊൽക്കത്തയ്ക്ക് എതിരെ 262 റൺസ് ചേസ് ചെയ്ത തങ്ങളുടെ തന്നെ റെക്കാഡാണ് പഞ്ചാബ് ഇന്നലെ തിരുത്തിയത്.