അന്യസംസ്ഥാനങ്ങളിൽ നിന്ന് കൂട്ടത്തോടെ എത്തുന്നു, ഉപയോഗിച്ചാൽ ഉണ്ടാകുന്നത് ഗുരുതര ആരോഗ്യപ്രശ്നം

Sunday 26 April 2026 1:53 AM IST

കൊല്ലം: മത്സ്യലഭ്യത കുറഞ്ഞതോടെ പഴകിയ മത്സ്യങ്ങൾ വിപണിയിൽ നിറയുന്നു. ഒറ്റനോട്ടത്തിൽ പഴക്കം തോന്നില്ലെങ്കിലും വെട്ടിത്തുടങ്ങുമ്പോഴാണ് പഴകിയതാണെന്ന് മനസിലാകുന്നത്.

കേരളത്തിലെ ഹാ‌ർബറുകളിൽ നിന്നെന്ന വ്യാജേന അന്യസംസ്ഥാനങ്ങളിൽ നിന്ന് ടൺ കണക്കിന് മത്സ്യമാണ് വിപണിയിൽ എത്തുന്നത്. മത്സ്യം പഴകിയതാണെങ്കിൽ വില കുറയും. ഇക്കാരണത്താൽ സംസ്ഥാനത്തേക്ക് ഇവയുടെ കുത്തൊഴുക്കാണ്. ആഴ്ചകൾ പഴക്കമുള്ള മത്സ്യങ്ങൾ വരെ വില്പനക്കാരുടെ കൈയിലെത്തുന്നുണ്ട്.

ഒരു കിലോ മീനിൽ ഒരു കിലോ ഐസ് എന്ന തോതിൽ ഇടണമെന്നാണ് അധികൃതർ നിർദ്ദേശിക്കുന്നത്. എന്നാൽ മതിയായ അളവിൽ ഐസ് ഇടാതെയാണ് ഈ മത്സ്യങ്ങൾ സൂക്ഷിക്കുന്നത്. ചില കച്ചവടക്കാരാകട്ടെ ഐസ് ഉപയോഗിക്കാറേയില്ല. ചൂട് ഉയർന്ന് നിൽക്കുന്നതിനാൽ പെട്ടെന്ന് മത്സ്യങ്ങൾ ചീയും. മാർക്കറ്റിൽ നിന്നു വാങ്ങി വീട്ടിൽ എത്തിക്കുമ്പേഴേക്കും അവസ്ഥ ഒന്നുകൂടി വഷളാവും.

കൊട്ടാരക്കര കുളക്കട സ്വദേശിനിയായ സിന്ധു ഇന്നലെ പുലർച്ചെ നീണ്ടകര ഹാർബറിൽ നിന്ന് വാങ്ങിയ ചൂര മുറിച്ചപ്പോൾ പുഴുവെന്ന് തോന്നിപ്പിക്കുന്ന ജീവികളെ കണ്ടെത്തി. ദുർഗന്ധവും ഉണ്ടായിരുന്നു. എന്നാൽ സമുദ്ര മത്സ്യങ്ങളിൽ, പ്രത്യേകിച്ച് ചൂര, അയല തുടങ്ങിയവയിൽ മനുഷ്യനിൽ ഉള്ളതുപോലെ പരാന്നഭോജികൾ (പാരസൈറ്റുകൾ) കാണപ്പെടാറുണ്ടെന്നും ഒരുപക്ഷേ ചൂരയിൽ കണ്ടത് ഇതാവാമെന്നുമാണ് ഭക്ഷ്യസുരക്ഷാവകുപ്പ് അധികൃതർ പറയുന്നത്.

പരാതികൾ വ്യാപകം

പഴകിയ മത്സ്യങ്ങൾ വ്യാപകമാണെന്ന് നിരവധി പരാതികൾ ലഭിക്കുന്നതായി അധികൃതർ വ്യക്തമാക്കി. പ്രദേശിക മാർക്കറ്റുകളിൽ ശീതികരണ സംവിധാനങ്ങൾ ഇല്ലാതെയും മതിയായ അളവിൽ ഐസ് ചേർക്കാതെയും മത്സ്യം സൂക്ഷിക്കുന്നത് പഴക്കത്തിന് കാരണമാകും. ‌ഫോർമാലിൻ ഉൾപ്പടെയുള്ള രാസവസ്തുക്കൾ കലർത്തിയ മത്സ്യം പെട്ടന്ന് കേടാകില്ല. എന്നാൽ ആരോഗ്യത്തിന് ഏറെ ഹാനികരമാണ് ഇവ.

ഗുണനിലവാരമില്ലാത്ത മത്സ്യങ്ങളുടെ വഴിയോര വില്പനയും വ്യാപകമാണ്. പ്രധാന മാർക്കറ്റുകൾ മാത്രം കേന്ദ്രീകരിച്ചാണ് പലപ്പോഴും പരിശോധനകൾ നടത്തുന്നത്.

നല്ല മത്സ്യം

തിളക്കമുള്ള കണ്ണുകൾ

 രക്തമുള്ള ചെകിള

 കേട് വരാത്തതും നിറം മാറാത്തതുമായ തുകൽ

 കട്ടിയുള്ള മാംസം

 ദുർഗന്ധം ഇല്ല

കേടായ മത്സ്യം

കുഴിഞ്ഞ കണ്ണുകൾ

 ചേറിന്റെ (ചെളി) നിറമായ ചെകിള

 നിറം മാറിയതും കേട് വന്നതുമായ തുകൽ

 തൊട്ടാൽ കുഴിഞ്ഞ് പൂർവ സ്ഥിതിയിലാകാത്ത മാംസം

 ദുർഗന്ധം ഉണ്ടാകും

മത്സ്യവില്പനക്കാർ ഒരു കിലോ മത്സ്യത്തിൽ ഒരു കിലോ ഐസ് എന്ന തോതിൽ ഇട്ട് സൂക്ഷിക്കുകയും വില്പന നടത്തുകയും വേണം.ഉപഭോക്താക്കൾ ഐസിൽ ഇട്ട മത്സ്യങ്ങൾ മാത്രം വാങ്ങാൻ ശ്രദ്ധിക്കണം. -

എ.സക്കീർ ഹുസൈൻ , അസി.കമ്മീഷണർ , ഭക്ഷ്യസുരക്ഷാ വകുപ്പ്