വർണവിസ്മയം തീർത്ത് കുടമാറ്റം,​ ആവേശം ചോരാതെ പൂരപ്രേമികൾ

Sunday 26 April 2026 6:40 PM IST

തൃശൂർ: മുണ്ടത്തിക്കോട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വെടിക്കെട്ട്ഉൾപ്പെടെയുള്ള ചടങ്ങുകളിൽ ചിലതെ വെട്ടിക്കുറച്ചെങ്കിലും ആവേശം ചോരാതെ പൂരംപ്രേമികൾ,​ പൂരത്തിന്റെ പ്രധാന ചടങ്ങുകളിലൊന്നായ കുടമാറ്റം 15 മിനിട്ടുകളാക്കി ചുരുക്കിയിരുന്നു. തേക്കിൻകാട് മൈതാനത്തെ ജനസാഗരമാക്കിയാണ് കുടമാറ്റം നടന്നത്. പാറമേക്കാവ്,​ തിരുവമ്പാടി വിഭാഗങ്ങൾ ഒന്നിനൊന്ന് കുടപിടിക്കുന്ന മനോഹരമായ കുടകൾ ഒന്നിന് പിറകെ ഒന്നായി വാനിലേക്ക് ഉയർത്തി. സമയം കുറവായതിനാൽ തന്നെ ഉയർത്തുന്ന കുടകൾ പെട്ടെന്ന് തന്നെ മാറ്റിയാണ് ഇരുവിഭാഗങ്ങളും മത്സരിച്ചത്. വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഒന്നരമണിക്കൂറോളം നീണ്ടുനിന്നിരുന്ന കുടമാറ്റം 15 മിനിട്ടോളമായി കുറയ്ക്കുകയായിരുന്നു. ആറുമണിക്ക് ആരംഭിച്ച കുടമാറ്റം 6.20ഓടെയാണ് അവസാനിച്ചത്.

നേരത്തെ ഇലഞ്ഞിത്തറ മേളം അവസാനിച്ച് തെക്കോട്ടിറക്കത്തിന് ശേഷമാണ് കുടമാറ്റത്തിനുള്ള ഒരുക്കം തുടങ്ങിയത്. വടക്കുന്നാഥ ക്ഷേത്രത്തിൽ കിഴക്കൂട്ട് അനിയൻ മാരാർ പ്രാമാണ്യം വഹിച്ചാണ് മേളം ആരംഭിച്ചത്. മൂന്നാംതവണയാണ് കിഴക്കൂട്ട് അനിയൻ മാരാർ ഇലഞ്ഞിത്തറമേള പ്രമാണിയാകുന്നത്. കനത്ത ചൂട് വകവയ്ക്കാതെ ആയിരങ്ങളാണ് മേളം കാണാൻ ക്ഷേത്ര പരിസരത്ത് എത്തിയത്. തിരുവമ്പാടിയുടെ പ്രശസ്തമായ മഠത്തിൽവരവ് പഞ്ചവാദ്യം കഴിഞ്ഞതിന് ശേഷമാണ് ഇലഞ്ഞിത്തറമേളം ആരംഭിച്ചത്.

കണിമംഗലം ശാസ്താവ് വടക്കുന്നാഥനിലേക്ക് പുറപ്പെട്ടതോടെയാണ് ഇന്ന് രാവിലെ ശക്തന്റെ തട്ടകം പൂരദിനത്തിലേക്ക് ഉണർന്നത്. പൂരത്തിന്റെ പ്രധാന ആകർഷണമായ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ എഴുന്നള്ളിപ്പ് കാണാൻ വൻ ജനകൂട്ടമാണ് തടിച്ചുകൂടിയത്. ചെമ്പൂക്കാവ് ഭഗവതിയുടെ തിടമ്പേറ്റി തെക്കേ ഗോപുര നടയിലൂടെ രാമൻ പുറത്തേക്ക് വന്ന നിമിഷം പൂരപ്രേമികൾക്ക് വികാരനിർഭരമായ നിമിഷമായിരുന്നു. പുലർച്ചെ നാലേമുക്കാലോടെ കണിമംഗലം ശാസ്‌താക്ഷേത്രത്തിൽ നിന്നാണ് ആദ്യഘടകപൂരം ആരംഭിച്ചത്. തൊട്ടുപിന്നാലെ കാരമുക്ക്, ചെമ്പൂക്കാവ്, പനമുക്കുംപിള്ളി, ലാലൂർ, അയ്യന്തോൾ, നെയ്തലക്കാവ്, ചൂരക്കോട്ടുകാവ് ക്ഷേത്രങ്ങളിലെ ഘടകപൂരങ്ങളും വടക്കുന്നാഥനെ വിധിപ്രകാരം കാണാനെത്തും.

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തെത്തുടർന്ന് ഇന്നലെ സാമ്പിൾ വെടിക്കെട്ടും 27ന് പുലർച്ചെയുള്ള പ്രധാന വെടിക്കെട്ടും തിരുവമ്പാടി - പാറമേക്കാവ് ദേവസ്വങ്ങൾ ഒഴിവാക്കിയിരുന്നു.