മുനി ഗുരുവിന്റെ ജ്ഞാന സരണി കാലാതീതം
വർക്കല: നാരായണ ഗുരുവിന്റെ ദർശന പാതയിലൂടെ മനുഷ്യനെ കൈപിടിച്ചു നടത്തുകയെന്ന ദൗത്യമാണ് ഗുരു മുനിനാരായണപ്രസാദ് നിർവ്വഹിച്ചതെന്നും മുനി ഗുരുവിന്റെ ജ്ഞാനസരണി കാലാതീതമായി നിലനിൽക്കുമെന്നും മുൻ മന്ത്രി സി.ദിവാകരൻ അനുസ്മരിച്ചു. കഴിഞ്ഞദിവസം വർക്കല നാരായണ ഗുരുകുലത്തിലെത്തിയ സി.ദിവാകരൻ സ്വാമി ത്യഗീശ്വരൻ , സ്വാമി മന്ത്രചൈതന്യ എന്നിവരെ കണ്ട് അനുശോചനം അറിയിച്ചു.
ആത്മീയതയെ സങ്കീർണ്ണമായ തത്വചിന്തകളിൽ ഒതുക്കാതെ, അത് ജീവിതത്തിന്റെ ലാളിത്യത്തിലൂടെ അനുഭവിക്കാവുന്ന സത്യമായി മാറ്റിയ ഗുരുവായിരുന്നു അദ്ദേഹം. വാക്കുകളിലൂടെ മാത്രമല്ല, നിശ്ശബ്ദതയിലൂടെയും സാന്നിദ്ധ്യത്തിലൂടെയും അദ്ദേഹം ആത്മീയതയുടെ ഗഹനത നമ്മെ അനുഭവിപ്പിച്ചു.അദ്വൈതത്തിന്റെയും ആത്മവിദ്യയുടെയും പ്രകാശത്തിലൂടെ സഞ്ചരിച്ച മുനിനാരായണപ്രസാദ് മനുഷ്യനും പ്രകൃതിയും ദൈവവും വേർതിരിക്കാനാവാത്ത ഏകത്വമാണെന്ന ബോധ്യത്തിലേക്ക് നമ്മെ ഉണർത്തിയ ഗുരുവാണ്. പരമ സത്യത്തിലേക്കുള്ള സമ്പൂർണ മടങ്ങിച്ചേരലാണ് ഗുരുമുനിയുടെ സമാധിയെന്നും അദ്ദേഹം പറഞ്ഞു . സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും ഇന്നലെ ഉച്ചയോടെ നാരായണ ഗുരുകുലത്തിലെത്തി അനുശോചനം അറിയിച്ചു.
ഫോട്ടോ: വർക്കല നാരായണഗുരുകുലത്തിലെത്തിയ സി.ദിവാകരൻ സ്വാമി ത്യാഗീശ്വരൻ, സ്വാമി മന്ത്രചൈതന്യ എന്നിവർക്കൊപ്പം.